തിരുവനന്തപുരം: നിയമസഭാ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. ഉപനേതൃത്വ വിഷയത്തിൽ ഔദ്യോഗിക നിലപാട് വ്യക്തമാക്കേണ്ടത് സി.പി.ഐ.എം എന്ന പാർട്ടിയാണെന്നും, അല്ലാതെ പിണറായി വിജയനോ എം.വി. ഗോവിന്ദനോ ഒറ്റയ്ക്കല്ലെന്നും അദ്ദേഹം തുറന്നടിച്ചു. വിഷയത്തെ തികച്ചും നിസ്സാരവൽക്കരിച്ചാണ് പിണറായി പ്രതികരിക്കുന്നത്. ഒരേ മുഖങ്ങളെത്തന്നെ എക്കാലവും ചുമക്കുന്നതിന് പകരം ഇടതുപക്ഷ നേതൃത്വത്തിലേക്ക് പുതിയ ആളുകൾ ഉയർന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടി ഘടകങ്ങളിൽ കൃത്യമായ ചർച്ചകൾ നടത്തിയ ശേഷമാണ് ഉപനേതാവ് പദവിക്കുള്ള അവകാശവാദം സി.പി.ഐ മുന്നോട്ടുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിയുടെ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന നയമല്ല ഇവിടെ വേണ്ടതെന്ന് സി. ദിവാകരൻ പറഞ്ഞു. അർഹതപ്പെട്ട ഉപനേതൃസ്ഥാനം ചോദിച്ചപ്പോൾ 'പെറ്റി പൊളിറ്റിക്സ്' എന്ന് പറഞ്ഞ് സി.പി.ഐ.എം ആക്ഷേപിക്കുകയാണ്. വ്യക്തികൾക്കപ്പുറം സി.പി.ഐ.എം എന്ന പാർട്ടിയെയാണ് അംഗീകരിക്കുന്നത്. ഇടതുപക്ഷത്തിന്റെ കുത്തക ആർക്കും ആരും പതിച്ചുനൽകിയിട്ടില്ല. കഴിഞ്ഞ പത്തു വർഷക്കാലം പിണറായിക്കെതിരെ ഒന്നും മിണ്ടാതിരുന്നത് പറയാൻ കാരണങ്ങളില്ലാത്തതുകൊണ്ടല്ല. സംശയങ്ങളുണ്ടെങ്കിൽ വീട്ടിൽ പോയി ചോദിക്കാൻ മാധ്യമങ്ങളോട് പറഞ്ഞ നേതാവാണ് പിണറായി. ഉപനേതാവ് പദവി സംബന്ധിച്ച് സി.പി.ഐ.എം തുടരുന്ന മൗനവും അസഹിഷ്ണുതയും ശരിയല്ല; കീഴ്‌വഴക്കങ്ങൾ മാറ്റിയെഴുതാനുള്ളതാണ്. വിശാലമായ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുള്ള നേതാവായിരുന്നു വി.എസ്. അച്യുതാനന്ദനെന്നും, അദ്ദേഹം മുന്നണി കൺവീനറായിരുന്ന ഘട്ടത്തിൽ ഇത്തരം തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇടതുമുന്നണി വലതുപക്ഷ വ്യതിയാനത്തിന്റെ വഴിയിലാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ ജനം പരാജയപ്പെടുത്തിയത്. വോട്ടർമാർ താൽക്കാലികമായി നൽകിയ ഒരു ഷോക്ക് ട്രീറ്റ്‌മെന്റാണ് ആ തെരഞ്ഞെടുപ്പ് ഫലമെന്നും സി. ദിവാകരൻ ചൂണ്ടിക്കാട്ടി.





