തിരുവനന്തപുരം: ശബരിമല ധർമ്മശാസ്താവിനെ പരാമർശിച്ചു നടത്തിയ പ്രസംഗത്തിലെ വിവാദ വാക്കുകളിൽ ആത്മാർത്ഥമായ ഖേദം പ്രകടിപ്പിച്ച് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട്. സംസാരിക്കുന്നതിനിടയിൽ അനുചിതമായ പദപ്രയോഗം കടന്നുകൂടിയതാണെന്നും, സംഘപരിവാർ ശക്തികൾ നടത്തുന്ന ക്ഷേത്ര കൊള്ളകളെയും അവരുടെ അസത്യ പ്രചാരണങ്ങളെയുമാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. 'ബലാത്സംഗം' എന്ന വാക്ക് പ്രസംഗത്തിൽ ഉൾപ്പെടുത്തിയത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും ആ വാക്ക് ഉപയോഗിച്ചതിൽ മനസ്സ് തുറന്ന് ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളെയും ജനങ്ങളുടെ വിശ്വാസത്തെയും മുൻനിർത്തി പെരുംനുണകൾ പ്രചരിപ്പിക്കുന്ന സംഘപരിവാർ, ഹൈന്ദവ രാഷ്ട്രനിർമ്മിതിക്കുള്ള രാഷ്ട്രീയ അജണ്ടയാണ് നടപ്പിലാക്കുന്നതെന്നാണ് താൻ ചൂണ്ടിക്കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ വാദങ്ങൾ കേട്ടാൽ സ്ത്രീകളെ കാണുമ്പോൾത്തന്നെ ഇല്ലാതാകുന്നതാണോ അയ്യപ്പന്റെ ബ്രഹ്മചര്യം എന്ന് തോന്നിപ്പോകുമെന്നാണ് താൻ പറഞ്ഞത്. ആ പ്രസംഗത്തിൽ 'ബലാത്സംഗം' എന്ന വാക്ക് പ്രയോഗിച്ചത് വലിയ തെറ്റായിപ്പോയി. അത്തരമൊരു വാക്കിന്റെ യാതൊരു ആവശ്യവും അവിടെയുണ്ടായിരുന്നില്ല. അതിൽ ആത്മാർത്ഥമായി മാപ്പപേക്ഷിക്കുന്നുവെന്നും ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും വ്യക്തമാക്കിയ അദ്ദേഹം, താൻ ഉന്നയിച്ച മറ്റ് രാഷ്ട്രീയ വിമർശനങ്ങൾ തികച്ചും വാസ്തവമായിത്തന്നെ നിലനിൽക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
ശബരിമലയിലെ സംരക്ഷകർ തന്നെയാണ് അവിടെ കൊള്ള നടത്തിയത്. അയോധ്യയിൽ അരങ്ങേറിയതും ഇതേ കാര്യമാണ്. തനിക്കെതിരെ എടുത്ത പോലീസ് കേസിനെ നിയമവഴിയിലൂടെ നേരിടും. ഭീഷണിപ്പെടുത്താൻ നോക്കുന്നവർ ഫോണിൽ വിളിച്ച് സമയം കളയേണ്ടതില്ലെന്നും, ഭയമില്ലാത്തതിനാൽ നേരിട്ടെത്തി എന്തുവേണമെങ്കിലും ചെയ്യാമെന്നും സണ്ണി എം. കപിക്കാട് വ്യക്തമാക്കി.





