കോഴിക്കോട്: വടകര കണ്ണൂക്കര മാടാക്കരയിലെ പള്ളിയിൽ മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായതിനെത്തുടർന്ന് പോലീസ് ലാത്തിവീശി. ഇന്നലെ രാത്രിയോടെയാണ് സംഭവം അരങ്ങേറിയത്. ഈ പള്ളിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു.
അടുത്തിടെ പാണക്കാട് വെച്ച് നടന്ന അനുരഞ്ജന ചർച്ചയിൽ നിലവിലെ ഖത്തീബ് തന്നെ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകാൻ തീരുമാനമായിരുന്നു. എന്നാൽ, നബിദിനത്തോടനുബന്ധിച്ച് നിലവിലെ ഖത്തീബിന്റെ നേതൃത്വത്തിൽ മൗലീദ് പാരായണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഔദ്യോഗിക മഹല്ല് കമ്മിറ്റിക്കെതിരെ എതിർവിഭാഗം രംഗത്തെത്തുകയും, ഇത് വാക്കേറ്റത്തിലേക്കും തുടർന്ന് കയ്യാങ്കളിയിലേക്കും നീങ്ങുകയുമായിരുന്നു.
ഇന്നലെ ഉച്ചയോടെ തന്നെ സംഘർഷസാധ്യത കണക്കിലെടുത്ത് ചോമ്പാല പോലീസ് സ്റ്റേഷനിൽ വെച്ച് ഭാരവാഹികളെ ഉൾപ്പെടുത്തി ചർച്ച നടത്തിയിരുന്നു. എന്നാൽ രാത്രിയോടെ തർക്കം കൂടുതൽ വഷളായതിനെ തുടർന്ന് മഹല്ല് കമ്മിറ്റി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ചോമ്പാല പോലീസ് പള്ളിക്കുള്ളിൽ കയറി ലാത്തിച്ചാർജ് നടത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. അതേസമയം, പള്ളിക്കകത്ത് പോലീസിനെ പ്രവേശിപ്പിച്ച മഹല്ല് കമ്മിറ്റിയുടെ നടപടിക്കെതിരെ വിമതവിഭാഗം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.





