കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ തങ്ങളുടെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ, ഹർജിയിൽ നിലപാടറിയിക്കാൻ ടി.പിയുടെ ഭാര്യയും വടകര എം.എൽ.എയുമായ കെ.കെ. രമയുടെ അഭിഭാഷകൻ സാവകാശം ആവശ്യപ്പെട്ടതിനെത്തുടർന്ന് അപേക്ഷകൾ മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരും തങ്ങളുടെ മറുപടി സത്യവാങ്മൂലം സമർപ്പിക്കും.
മുൻ സർക്കാരിന്റെ കാലത്ത് ജാമ്യാപേക്ഷകൾ ഉയർന്നുവന്നപ്പോഴൊക്കെ ശക്തമായി എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സി.പി.ഐ.എം നേതാവ് ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ, ഇത്തരം ക്രൂരമായ കൊലപാതകങ്ങളിൽ പങ്കാളികളായവർക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് മുൻ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ശിക്ഷ അനുഭവിക്കുന്നതിനിടയിൽ പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിച്ചത് മുൻപ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയും മുൻ പ്രതിപക്ഷം വിഷയം നിയമസഭയിൽ ആവർത്തിച്ച് ഉന്നയിക്കുകയും ചെയ്തിരുന്നു. ടി.പി. കേസിലെ പ്രതികൾക്ക് എന്താണ് പ്രത്യേക പരിഗണനയെന്ന് ഹൈക്കോടതി പോലും ചോദിക്കുന്ന സാഹചര്യമുണ്ടായി.
പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കെ.കെ. രമ നേരത്തെ തന്നെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. 2012 മെയ് 4-ന് രാത്രി 10 മണിയോടെയാണ് ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെടുന്നത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറിലെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.





