കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ യു.ഡി.എഫ് പരാജയത്തിന് കാരണം പി.വി. അൻവറിന്റെ സ്ഥാനാർത്ഥിത്വമാണെന്ന കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാറിന്റെ പ്രസ്താവനയെ നിശിതമായി വിമർശിച്ച് കൊടുവള്ളി മുൻ എം.എൽ.എ കാരാട്ട് റസാഖ്. തിരഞ്ഞെടുപ്പിൽ പി.വി. അൻവറിനെ ആരെങ്കിലും പിന്നിൽ നിന്ന് കാലുവാരിയിട്ടുണ്ടെങ്കിൽ അത് ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച വിജയം സമ്മാനിക്കുന്നതിൽ അൻവർ പൊതുസമൂഹത്തിൽ ഉന്നയിച്ച വിഷയങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നത് കേരള രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്ക് വ്യക്തമാണ്. എന്നാൽ, സ്വതന്ത്ര ചിഹ്നത്തിൽ ജനവിധി തേടിയതാണ് ബേപ്പൂരിലെ പരാജയത്തിന് കാരണമെന്ന് യു.ഡി.എഫിന്റെ ഉത്തരവാദപ്പെട്ട ഒരു നേതാവ് പറയുന്നത് തികച്ചും അനുചിതമായിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വതന്ത്ര ചിഹ്നമാണ് പരാജയത്തിന് വഴിവെച്ചതെന്ന വാദം ശരിയാണെങ്കിൽ തളിപ്പറമ്പ്, പയ്യന്നൂർ, അമ്പലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിലും സമാനമായ തിരിച്ചടി ഉണ്ടാകേണ്ടിയിരുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ഭരണപക്ഷത്തിന്റെ അധികാര സുഖങ്ങൾ ഉപേക്ഷിച്ച്, നിലവിലെ മുന്നണിക്കെതിരെയുള്ള പോരാട്ടത്തിൽ നിരുപാധികം യു.ഡി.എഫിനൊപ്പം ചേർന്ന അൻവറിനെ തിരഞ്ഞെടുപ്പിൽ വഞ്ചിച്ചിട്ടുണ്ടെങ്കിൽ അത് ന്യായീകരിക്കാൻ ആകില്ലെന്നും കാരാട്ട് റസാഖ് ഓർമ്മിപ്പിച്ചു.





