കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ വീഴ്ചകളെത്തുടർന്ന് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സുധീർ കല്ലനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ പോലീസിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടി.
അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈ.എസ്.പി സുധീർ കല്ലനെതിരെ നേരത്തെ തന്നെ നടപടിയെടുക്കാത്തതിലാണ് കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്. പോലീസിന്റെ ഭാഗത്തുനിന്ന് പ്രതിയെ സഹായിക്കാനും രക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് നടന്നതെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിക്കുകയും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു ഉദ്യോഗസ്ഥൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ വലിയ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിൽ സുധീറിനെ എന്തുകൊണ്ട് മാറ്റിനിർത്തിയില്ലെന്നും ചോദിച്ചിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഡോ. റാമിനെ കസ്റ്റഡിയിലെടുത്ത ഘട്ടത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനെത്തുടർന്നാണ് പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയായത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച മനപ്പൂർവ്വമാണെന്ന് കേസ് മുൻപ് പരിഗണിച്ച വേളയിലും കോടതി വ്യക്തമാക്കുകയുണ്ടായി.





