കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പി.വി. അൻവർ. തന്നെ ചേർത്തുപിടിച്ച് സംരക്ഷിക്കേണ്ട ബാധ്യതയുണ്ടായിരുന്നവരാണ് തന്നെ തോൽപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാറിന്റെ പ്രസംഗം സമൂഹമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മലർന്നു കിടന്നു തുപ്പുന്നവർ നൽകുന്ന സന്ദേശം എന്താണെന്ന് ചോദിച്ച അൻവർ, മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരാണ് തന്നെ പിന്നിൽ നിന്ന് കുത്തിയത് എന്നും കുറ്റപ്പെടുത്തി.
താൻ ക്രൂരമായി ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് തുറന്നു പറയാൻ തനിക്ക് ജാള്യതയുണ്ടെന്നും അൻവർ വ്യക്തമാക്കി. ബേപ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചിരുന്നുവെന്നാണ് പ്രവീൺ കുമാറിന്റെ പ്രധാന വിമർശനം. ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പി.വി. അൻവർ, മുൻ മന്ത്രിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പി.എ. മുഹമ്മദ് റിയാസിനോട് 7,487 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിലെ സ്ഥാനാർത്ഥി നിർണ്ണയം പാളിപ്പോയെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാറും പരസ്യമായി വിമർശിച്ചിരുന്നു. കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ ആയിരുന്നു മത്സരിക്കേണ്ടിയിരുന്നതെന്നും, അങ്ങനെയായിരുന്നെങ്കിൽ ജില്ലയിലെ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമായിരുന്നുവെന്നും, ആ ഒരു സത്യം താൻ ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്നും പ്രവീൺകുമാർ വ്യക്തമാക്കിയിരുന്നു.





