പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഇരമ്പുന്നു. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് എന്നീ യുവജന സംഘടനകളുടെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസ് ഉപരോധിച്ചു. ഡിവിഷന്റെ പരിധിയിൽ നിന്ന് മംഗലാപുരത്തെ അടർത്തിമാറ്റാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെയും കേരളത്തോടുള്ള അവഗണനയ്ക്കുമെതിരെയും ശക്തമായ രോഷമാണ് ഉയരുന്നത്.
പോലീസ് തീർത്ത സുരക്ഷാ വലയം മറികടന്നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ റെയിൽവേ ഡിവിഷൻ ഓഫീസിനുള്ളിലേക്ക് കടന്നത്. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറി ജയദേവന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ആദ്യം ഓഫീസിലേക്ക് പ്രവേശിച്ചത്. ഗേറ്റ് ബലമായി തുറന്ന് അകത്തുകയറിയ പ്രവർത്തകരും പോലീസും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായി. യൂത്ത് സംഘടനകൾക്ക് പുറമെ സി.പി.ഐ.എം പ്രവർത്തകരും റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിൽ തടിച്ചുകൂടി പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്.
സതേൺ റെയിൽവേയുടെ ഭാഗമായിരുന്ന പാലക്കാട് ഡിവിഷന്റെ പ്രധാന ഭാഗങ്ങൾ മാറ്റി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് ചേർത്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. കേന്ദ്രത്തിന്റെ ഈ ഏകപക്ഷീയ നടപടിക്കെതിരെ കേരളത്തിൽ വ്യാപകമായ അമർഷമാണുയരുന്നത്. വിഷയത്തിൽ അതൃപ്തി രേഖപ്പെടുത്തിയ സംസ്ഥാന സർക്കാർ, തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. റെയിൽവേയുടെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും നേരത്തെ പ്രതികരിച്ചിരുന്നു.





