കൊച്ചി: മൂവാറ്റുപുഴയെ പുതിയ ജില്ലയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി. സതീശനെ വേദിയിലിരുത്തി മാത്യു കുഴൽനാടൻ എം.എൽ.എ. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് പ്രദേശവാസികൾക്ക് ഇത്തവണ ഓണസമ്മാനമായി പുതിയ ജില്ല അനുവദിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത്. വിഷയം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.
ദീർഘകാലമായി മൂവാറ്റുപുഴ കടുത്ത അവഗണനയും പ്രതിസന്ധികളും നേരിടുകയാണെന്നും താനും ഡീൻ കുര്യാക്കോസും അടക്കമുള്ള ജനപ്രതിനിധികൾ ഈ വിഷയം നിരന്തരം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി അർഹമായ വികസനം ലഭിക്കാത്ത പ്രദേശത്തിന് പ്രത്യേക പരിഗണന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് പുതുതായി ഒരു ജില്ല നിലവിൽ വരികയാണെങ്കിൽ അത് മൂവാറ്റുപുഴ ആയിരിക്കണം എന്ന ഓണസമ്മാനമാണ് പ്രദേശവാസികൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി, മൂവാറ്റുപുഴ നേരിട്ട അവഗണനകളെക്കുറിച്ചും പ്രതികാര മനോഭാവത്തോടെ വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിനെക്കുറിച്ചുമുള്ള എം.എൽ.എയുടെ സങ്കടങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി പ്രതികരിച്ചു. മുൻകാലങ്ങളിൽ നഷ്ടപ്പെട്ട വികസനങ്ങളെല്ലാം പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് തിരികെ നൽകും. മൂവാറ്റുപുഴ സ്വന്തം ജില്ലയിൽ നിന്ന് വേർപെട്ടുപോകുമെന്നതിൽ ചെറിയൊരു വിഷമമുണ്ടെങ്കിലും പുതിയ ജില്ലയെന്ന ആവശ്യം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. ഭാവിയിൽ സർക്കാർ രൂപീകരിക്കുന്ന ഡിലിമിറ്റേഷൻ കമ്മീഷന് മുന്നിൽ ഈ വിഷയം കൃത്യമായി ഉൾപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.





