കൊച്ചി: ബി.ജെ.പി അംഗത്വം രാജിവെച്ചതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത സാമ്പത്തിക ആരോപണങ്ങളുമായി നടൻ ദേവൻ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ലഭിക്കുന്ന തുക നേതാക്കൾ സ്വന്തമായി വീതിച്ചെടുക്കുന്നതാണ് പാർട്ടിയിലെ രീതിയെന്ന് അദ്ദേഹം തുറന്നടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാകാൻ വെറും പതിനഞ്ച് ദിവസം മാത്രം ശേഷിക്കുമ്പോഴാണ് കള്ളപ്പണം ഒഴുക്കുന്നതെന്നും, ബാക്കി വരുന്ന വലിയൊരു തുക നേതാക്കൾ കൈക്കലാക്കുകയാണെന്നും ദേവൻ കുറ്റപ്പെടുത്തി.
പാർട്ടിയിൽ ചേർന്നുവെന്നല്ലാതെ കേരളത്തിലെ ബി.ജെ.പി നേതൃത്വം തന്നെ സംഘടനയുമായി ഒപ്പിച്ചുനിർത്താൻ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെയാണ് കള്ളപ്പണത്തിന്റെ ഒഴുക്ക് തുടങ്ങുന്നത്. ഈ തുക മുഴുവൻ പ്രചാരണ വേളയിലാണ് ഉപയോഗിക്കുന്നത്. അഞ്ച് കോടി രൂപ ഫണ്ടായി ലഭിച്ചാൽ വെറും 50 ലക്ഷം രൂപ മാത്രമാണ് യഥാർത്ഥത്തിൽ ചിലവഴിക്കുന്നത്. ബാക്കി തുക നേതാക്കൾ തമ്മിൽ പങ്കിട്ടെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തെക്കുറിച്ചും (ടി.വി.കെ) ദേവൻ നിലപാട് വ്യക്തമാക്കി. ഭാവിയിൽ കേരള രാഷ്ട്രീയത്തിൽ ടി.വി.കെ നിർണായക ശക്തിയായി മാറും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർത്ഥികളുണ്ടാകും. അഞ്ച് വർഷത്തെ സമയം മുന്നിലുള്ളതിനാൽ കൃത്യമായ തയ്യാറെടുപ്പുകൾ നടത്താനാകും. പാർട്ടിയെ തമിഴ്നാടിന് പുറത്തേക്ക് വ്യാപിപ്പിച്ച് ദേശീയതലത്തിലേക്ക് ഉയർത്താനാണ് വിജയ് പദ്ധതിയിടുന്നത്. ടി.വി.കെയിൽ പുതുമുഖങ്ങൾക്ക് മാത്രമേ മുൻഗണന നൽകുകയുള്ളൂവെന്നും മറ്റുള്ളവരെ പാർട്ടിയിലേക്ക് പരിഗണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





