എറണാകുളം: അങ്കമാലിയിൽ ഓണാഘോഷത്തിന്റെ മറവിൽ പൊതുനിരത്തിൽ അപകടകരമായ രീതിയിൽ റോഡ്ഷോ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു. തുറന്ന ലോറിയിൽ നിന്ന് അഭ്യാസപ്രകടനങ്ങളും നൃത്തവും ചെയ്തുകൊണ്ട് അശ്രദ്ധമായി വാഹനം ഓടിച്ച ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ഡ്രൈവിംഗ് ലൈസൻസുകൾ അധികൃതർ സസ്പെൻഡ് ചെയ്തു. ഓണത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ കോളേജ് വിദ്യാർത്ഥികൾ പൊതുവഴികളിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ച് അപകടകരമായ റോഡ്ഷോകളും പ്രകടനങ്ങളും നടത്തുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു.
ലഭിച്ച പരാതികളുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നാല് കോളേജുകളിലെ വിദ്യാർത്ഥികൾക്കെതിരെ വകുപ്പ് നടപടിയെടുത്തത്. സമാനമായ രീതിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച സംഭവങ്ങളിൽ ആലുവയിലും മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. ഇതിനുപുറമെ, മൂവാറ്റുപുഴയിലെ ഒരു കോളേജിൽ നടന്ന റോഡ്ഷോയുടെ ദൃശ്യങ്ങളും ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്. നിയമലംഘനം നടത്തിയ കൂടുതൽ പേർക്കെതിരെ വരുംദിവസങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.





