തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാക്ടീരിയ ബാധ റിപ്പോർട്ട് ചെയ്തു. തലസ്ഥാന ജില്ലയിലെ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള നന്നംകുഴി സ്വദേശിയായ മൂന്ന് വയസ്സുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 12-ന് കുട്ടിയുടെ കുടുംബം നാഗർകോവിലിലേക്ക് ക്ഷേത്രദർശനത്തിനായി യാത്ര പോയിരുന്നു. യാത്രാവേളയിൽ കുട്ടിയുടെ മാതാപിതാക്കൾ പാതയോരത്തുനിന്ന് സർബത്ത് വാങ്ങി കുടിച്ചിരുന്നതായാണ് വിവരം. പിറ്റേദിവസം രാവിലെ മുതൽ കുട്ടിക്ക് കഠിനമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം എസ്.ഐ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്.
മനുഷ്യരുടെ കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. കടുത്ത വയറിളക്കം, പനി, വയറുവേദന, കടുത്ത ക്ഷീണം, മലത്തോടൊപ്പം രക്തം പോകൽ എന്നിവയാണ് ഇതിന്റെ പ്രമുഖ ലക്ഷണങ്ങൾ. എങ്കിലും രോഗബാധിതരായ എല്ലാവരിലും ലക്ഷണങ്ങൾ പൂർണ്ണമായി പ്രകടമാകണമെന്നില്ല. ബാക്ടീരിയ ശരീരത്തിനുള്ളിൽ പ്രവേശിച്ച് സാധാരണയായി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.





