കോഴിക്കോട്: വീണ ടി. ഉപയോഗിച്ചിരുന്ന സിം കാർഡ് ഡെസ്റ്റിനേഷൻ ടൂറിസം മാനേജരായ നന്ദുലാലിന്റെ പേരിലുള്ളതാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ സിം കാർഡ് ഏത് ആവശ്യത്തിനാണ് ഉപയോഗിച്ചതെന്ന കാര്യത്തിൽ ഏജൻസി സമഗ്രമായ അന്വേഷണം നടത്തും. തന്നോട് സിം എടുത്തു നൽകാൻ ആവശ്യപ്പെട്ടതുകൊണ്ട് എടുത്തു നൽകുക മാത്രമാണ് ചെയ്തതെന്നും എന്തിനാണ് ഇത് ഉപയോഗിച്ചതെന്ന് തനിക്ക് വ്യക്തതയില്ലെന്നുമാണ് നന്ദുലാൽ നൽകിയിരിക്കുന്ന മൊഴി. മുൻപ് നടന്ന അനധികൃത ഇടപാടുകൾക്കായി ഇന്റർനെറ്റ് കോളുകൾ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനായിട്ടാണോ പ്രസ്തുത സിം ഉപയോഗിച്ചതെന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. 2024 മുതലാണ് ഈ സിം കാർഡ് ഉപയോഗിച്ചു തുടങ്ങിയത്.
അതോടൊപ്പം മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും അന്വേഷണം നീട്ടാനാണ് കേന്ദ്ര ഏജൻസിയുടെ തീരുമാനം. റെയ്ഡിൽ ഉൾപ്പെട്ട വ്യക്തികളെ അടുത്ത ആഴ്ച മുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കും. വീണയെയും വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കും.
കേസിൽ വീണ ടി.യുടെ വിദേശ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചും ഇ.ഡി ഊർജ്ജിതമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. 85 ലക്ഷം രൂപയോളം ദുബായിലേക്ക് അയച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ തുക എന്ത് ആവശ്യത്തിനാണ് കൈമാറിയതെന്നും, ഇതിൽ ഫെമ (FEMA) ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. കോഴിക്കോട് നടത്തിയ പരിശോധനയിൽ നിന്നും ലഭ്യമായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അടുത്ത ആഴ്ച മുതൽ തുടർ ചോദ്യം ചെയ്യലുകൾ ആരംഭിക്കുകയും വീണയെ വീണ്ടും വിളിപ്പിക്കുകയും ചെയ്യും.





