തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) 7.32 കോടി രൂപ ചെലവഴിച്ച് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലെ അഴിമതി ആരോപണത്തിൽ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. റിപ്പോർട്ട് വിശ്വസനീയമല്ലെന്നും നിലവിലെ സാഹചര്യത്തിൽ ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയ മന്ത്രി, വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകിയതായും അറിയിച്ചു. വകുപ്പുതല റിപ്പോർട്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ വിവരങ്ങളും തെളിവുകളും മാധ്യമങ്ങളിലൂടെ വെളിച്ചത്തു വന്ന പശ്ചാത്തലത്തിലാണ് സമഗ്രമായ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാർച്ച് 11 മുതൽ മെയ് 6 വരെയുള്ള കാലയളവിൽ നടത്തിയ ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് അന്വേഷണം നടത്താൻ പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി മുൻപ് നിർദ്ദേശിച്ചിരുന്നത്.





