സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ വീണ ടി. നടത്തിയ വിദേശ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നു. ഏകദേശം 85 ലക്ഷത്തോളം രൂപ ദുബായിലേക്ക് അയച്ചതായി കണ്ടെത്തിയ ഇ.ഡി, ഈ പണം എന്തിനുവേണ്ടിയാണ് കൈമാറിയതെന്ന കാര്യത്തിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. ഇടപാടുകളിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന സംശയവും കേന്ദ്ര ഏജൻസിക്കുണ്ട്. കോഴിക്കോട് നടത്തിയ പരിശോധനയിൽ നിന്നും ലഭ്യമായ വിവരങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത ആഴ്ച മുതൽ തുടർ ചോദ്യം ചെയ്യലുകൾ ആരംഭിക്കുമെന്നും വീണ ടി.യെ വീണ്ടും വിളിച്ചുവരുത്തുമെന്നും വ്യക്തമായിട്ടുണ്ട്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ചതിൽ വെച്ച് ഏറ്റവും നിർണായക വിവരങ്ങളാണ് ഇ.ഡി പുറത്തുവിട്ട വാർത്താക്കുറിപ്പിലുള്ളത്. വീണ ടി.യുടെ ഡയറിയിലെ കൈപ്പടയിലുള്ള കുറിപ്പുകളിൽ നിന്ന് 85 ലക്ഷം രൂപയുടെ ഹവാല ഇടപാടുകൾ ദുബായിലേക്ക് നടന്നതായും, 20.5 ലക്ഷം രൂപയുടെ മറ്റ് സാമ്പത്തിക കൈമാറ്റങ്ങൾ ഉണ്ടായതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. വരുമാനത്തേക്കാൾ ഉയർന്ന തോതിലുള്ള പണമിടപാടുകൾക്ക് പുറമെ, ഇന്റർനെറ്റ് റൂട്ടർ പ്രവർത്തിപ്പിക്കുന്നതിനായി മറ്റൊരാളുടെ പേരിലുള്ള സിം കാർഡാണ് ഉപയോഗിച്ചിരുന്നതെന്നും ഇ.ഡി വ്യക്തമാക്കുന്നു. ഡയറിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോട്ട് നടത്തിയ റെയ്ഡിൽ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. സി.എം.ആർ.എല്ലിൽ നിന്ന് കൈപ്പറ്റിയതിലും വലിയ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് നിഗമനം. അതേസമയം, വീണ പങ്കാളിയായ ലേക്കർ ഇന്ത്യ കോർപ്പുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും മുൻ മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി.
കഴിഞ്ഞ ദിവസം എട്ടിടങ്ങളിൽ നടത്തിയ പരിശോധനയിലൂടെ പണം വിദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന കാര്യത്തിൽ ഇ.ഡിക്ക് വ്യക്തത ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് 27-നും ഇന്നലെയും നടന്ന പരിശോധനകളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പുതിയ കണ്ടെത്തലുകൾ മുൻനിർത്തി വീണയുമായി ബന്ധമുള്ള വ്യക്തികളെ വരും ദിവസങ്ങളിൽ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും.





