കൊച്ചി: 1869-ലെ ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ വ്യവസ്ഥകളിൽ സുപ്രധാന വ്യാഖ്യാനവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. വിവാഹം നടന്ന സ്ഥലത്തോ ഭർത്താവ് താമസിക്കുന്ന പരിധിയിലോ തന്നെ കേസ് ഫയൽ ചെയ്യണമെന്ന നിർബന്ധമില്ലെന്നും, ഭാര്യ നിലവിൽ താമസിക്കുന്ന സ്ഥലത്തെ കുടുംബ കോടതിയിലും വിവാഹമോചന ഹർജി നൽകാമെന്നും കോടതി ഉത്തരവിട്ടു. വയനാട് സ്വദേശിനി നൽകിയ അപ്പീൽ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണായക വിധി.
ഭാര്യ താമസിക്കുന്ന സ്ഥലത്തെ കുടുംബ കോടതിക്ക് കേസ് പരിഗണിക്കാനുള്ള പൂർണ്ണ അധികാരമുണ്ടെന്നും ക്രിസ്ത്യൻ വനിതകളുടെ ഈ അവകാശം നിഷേധിക്കുന്നത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും കോടതി വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലുമുള്ള സമാന വ്യവസ്ഥകൾ ക്രിസ്ത്യൻ സ്ത്രീകൾക്കും തുല്യമായി ബാധകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.





