മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുൻ എസ്.ഐയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നിലമ്പൂർ സ്വദേശി ഷബി റുഷ്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മാസങ്ങൾക്ക് മുൻപാണ് ഇയാൾ ഉദ്യോഗസ്ഥനെ വിളിച്ച് ഭീഷണി ഉയർത്തിയത്. തുടർന്ന് ഇയാൾ കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലും പ്രതിയായി മാറുകയായിരുന്നു.
സ്വർണം പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസമായി ഷബി ഒളിവിൽ കഴിയുകയായിരുന്നു. പ്രതി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശവും എഫ്.ഐ.ആറിന്റെ പകർപ്പും റിപ്പോർട്ടർ ടിവിക്ക് ലഭിച്ചിട്ടുണ്ട്. സ്വർണം പൊട്ടിക്കൽ കേസിലെ മറ്റൊരു പ്രധാന പ്രതിക്കൊപ്പം ചേർന്ന് നാല് കോടി രൂപയുടെ സ്വർണമാണ് ഷബി പങ്കിട്ടെടുത്തത്.
സർവീസിൽ നിന്ന് അടുത്തിടെ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ മാനഹാനി വരുത്തുന്ന രീതിയിലടക്കമാണ് പ്രതി വിളിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ എടക്കര പോലീസ് അന്ന് തന്നെ കേസെടുത്തിരുന്നു. ഇതിനിടയിലാണ് ഇയാൾ സ്വർണം പൊട്ടിക്കൽ കേസിലും ഉൾപ്പെടുന്നത്. മുൻപ് തനിക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ സ്ഥിരം ശൈലിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാട്‌സ്ആപ്പ് വഴിയും ഇയാൾ ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു.





