മലപ്പുറം: ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചതായി പരാതി. ചികിത്സ മുടങ്ങിയതോടെ ഗർഭിണികൾ അടക്കമുള്ള രോഗികൾ കടുത്ത ദുരിതത്തിലാണ്. സേവനത്തിലുള്ള ഡോക്ടർമാർ അവധിയെടുത്ത് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുകയാണെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. പകരക്കാരെ നിയമിക്കാതെ ട്രാൻസ്ഫർ നൽകിയതിലും ക്രമക്കേട് ആരോപിക്കപ്പെടുന്നുണ്ട്. പ്രസവത്തിനെത്തുന്നവരെ നിലവിൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യേണ്ട സാഹചര്യമാണുള്ളത്.
രണ്ട് സീനിയർ കൺസൾട്ടന്റുമാരും ഒരു ജൂനിയർ കൺസൾട്ടന്റുമടക്കം മൂന്ന് ഡോക്ടർമാരാണ് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലുള്ളത്. ഇതിൽ ജൂനിയർ കൺസൾട്ടന്റ് വ്യക്തിപരമായ ആവശ്യങ്ങൾക്കായി അവധിയിലാണ്. സീനിയർ കൺസൾട്ടന്റുമാരിൽ ഒരാൾ ദീർഘകാല അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചപ്പോൾ, മറ്റേയാൾ മെഡിക്കൽ കോളേജിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയി. എന്നാൽ ഇവിടേക്ക് പുതിയ നിയമനം ഇതുവരെ നടത്തിയിട്ടില്ല. ഇവരുടെ അവധി സംബന്ധിച്ച നടപടികൾ പൂർത്തിയാകാത്തതാണ് പകരം നിയമനം വൈകാൻ കാരണമെന്നാണ് വിശദീകരണം.
സാധാരണക്കാർ പൂർണ്ണമായും ആശ്രയിക്കുന്ന ആശുപത്രിയിൽ ചികിത്സ ലഭ്യമാകാത്തതിനെതിരെ രോഗികളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നിലവിലിരുന്ന ഡോക്ടർക്ക് പകരക്കാരനെ കണ്ടെത്താതെ എങ്ങനെ സ്ഥലംമാറ്റം നൽകിയെന്ന കാര്യത്തിലും ദുരൂഹതയുണ്ട്. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആവശ്യം.





