മലപ്പുറം: എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പരിപാടി നടത്തിയതിന് പിന്നാലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയതായി ആക്ഷേപം. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മുൻ ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ അഭിനന്ദിനെതിരെ പ്രതികാര നടപടിയുടെ ഭാഗമായി വി.സി പി. രവീന്ദ്രൻ നടപടിയെടുത്തതായാണ് വിവരം. അഭിനന്ദിനെ ക്യാമ്പസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയതായി കാണിച്ച് ഡിപ്പാർട്ട്മെന്റ് നോട്ടീസ് നൽകിയിട്ടുണ്ട്.
വിഷയത്തിൽ വി.സിക്കെതിരെ കടുത്ത വിമർശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. സർക്കാർ സർവകലാശാലകളെ സ്വന്തം സ്വകാര്യ സ്വത്തായാണ് വി.സിമാർ കാണുന്നതെന്നും, സർക്കാരും വകുപ്പ് മന്ത്രിയും സംഘപരിവാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അഭിനന്ദിനെ തിരിച്ചെടുക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
വി.സിക്കെതിരെ നിലപാടെടുത്തതിന്റെ പേരിൽ തനിക്ക് പഠിക്കാനുള്ള അവകാശമാണ് നിഷേധിക്കുന്നതെന്ന് അഭിനന്ദ് പ്രതികരിച്ചു. ഏതുതരത്തിലുള്ള നടപടികൾ നേരിടേണ്ടി വന്നാലും പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും വിദ്യാർത്ഥികളെ പുറത്താക്കി സമരങ്ങളുടെ ശക്തി ഇല്ലാതാക്കാമെന്നത് വി.സിയുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





