തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ രൂക്ഷവിമർശനവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. വൈസ് ചാൻസലർ പദവിയിലുള്ളവർ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ലെന്നും മോഹനൻ കുന്നുമ്മലിന്റെ നിലപാടുകളോട് യോജിക്കാനാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായ നന്നാക്കാനാണ് വി.സി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും എന്നാൽ ഈ പരാമർശങ്ങൾ സ്വന്തം മുഖം തന്നെയാണ് വികൃതമാക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. ആർ.എസ്.എസ് വേദിയിലെ പങ്കാളിത്തവും വിദ്യാർത്ഥികളെ പാറ്റകളോട് ഉപമിച്ചുള്ള വി.സിയുടെ പരാമർശവും ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. അതോടൊപ്പം വിദ്യാർത്ഥികൾ ഉയർത്തുന്ന വിവിധ വിഷയങ്ങളിലും മന്ത്രി നിലപാട് വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നും പുനർമൂല്യനിർണ്ണയ ഫലം പ്രഖ്യാപിക്കുന്നതിന് മുൻപേ സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്ന അവസ്ഥ പല സർവകലാശാലകളിലും നിലനിൽക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ അപാകതകൾ പരിഹരിക്കാൻ ഇരട്ട മൂല്യനിർണ്ണയം ഉൾപ്പെടെയുള്ള നടപടികൾ പരിഗണനയിലാണ്. നിയമ വിദ്യാർത്ഥികളുടെ സമരം ചർച്ച ചെയ്ത് പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും കൃത്യമായ പരീക്ഷാ കലണ്ടർ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സിസാ തോമസിന്റെ പരാതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും വിഷയത്തിൽ കൃത്യമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, എസ്.എഫ്.ഐ നടത്തിയ ശവമഞ്ച സമരരീതിയെ മന്ത്രി വിമർശിച്ചു. തികച്ചും അപരിഷ്കൃതമായ സമരരീതികൾ പ്രയോഗിച്ച് അവർ സ്വയം പരിഹാസ്യരാവുകയാണെന്നും അതിന് ശേഷമുള്ള ന്യായീകരണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.





