പത്തനംതിട്ട: മുല്ലപ്പെരിയാർ അണക്കെട്ട് തർക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാനത്തിനായി ഹാജരാകാൻ സ്പെഷ്യൽ കോൺസലിനെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. അഭിഭാഷകനായ റോയ് എബ്രഹാമിനെയാണ് സ്പെഷ്യൽ കോൺസലായി ചുമതലപ്പെടുത്തിയത്. മുല്ലപ്പെരിയാറിന് പുറമെ, കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെയും വിവിധ ട്രിബ്യൂണലുകളുടെയും പരിഗണനയിലുള്ള മറ്റ് അന്തർസംസ്ഥാന നദീജല തർക്കങ്ങളിലും ഇദ്ദേഹം സംസ്ഥാനത്തെ പ്രതിനിധീകരിക്കും. മുതിർന്ന അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പമാകും റോയ് എബ്രഹാം ഹാജരാകുകയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ റോയ് എബ്രഹാം 1992 മുതൽ രാജ്യത്തെ പരമോന്നത കോടതിയിൽ പ്രാക്ടീസ് ചെയ്തുവരുന്ന അഭിഭാഷകനാണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലത്ത് മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള നദീജല തർക്ക കേസുകൾ കൈകാര്യം ചെയ്യാൻ നിയോഗിച്ചിരുന്നത് മുൻ സ്റ്റാൻഡിങ് കൗൺസിൽ കൂടിയായ അഡ്വ. ജി. പ്രകാശിനെയായിരുന്നു. ലാവലിൻ അടക്കമുള്ള കേസുകളിലും സംസ്ഥാന സർക്കാരിനായി ഹാജരായിട്ടുള്ള അഭിഭാഷകനാണ് ജി. പ്രകാശ്. റോയ് എബ്രഹാമിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവിൽ ജി. പ്രകാശിനെ നീക്കിയതായി എടുത്തുപറയുന്നില്ലെങ്കിലും, അദ്ദേഹത്തിന് പകരമുള്ള നിയമനമാണിതെന്നാണ് സൂചന.





