കൊച്ചി: സംസ്ഥാന വഖഫ് ബോർഡിൽ അമുസ്‌ലിം പ്രതിനിധികളെ ഉൾപ്പെടുത്തുന്ന വിഷയത്തിൽ ഹൈക്കോടതിയിൽ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. വഖഫ് നിയമപ്രകാരം അമുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരെ നിയമിക്കുമെന്ന മുൻ നിലപാടിൽ നിന്നാണ് സർക്കാർ ഇപ്പോൾ പിന്മാറിയത്. ഇതുസംബന്ധിച്ച നിയമനങ്ങൾ സുപ്രീംകോടതിയുടെ അന്തിമ തീർപ്പിന് ശേഷം മാത്രമേ കൈക്കൊള്ളൂ എന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. അതേസമയം, ബോർഡിലെ നിലവിലെ ഒഴിവുകൾ നികത്തുന്ന കാര്യത്തിൽ ആറാഴ്ചയ്ക്കുള്ളിൽ തങ്ങളുടെ തീരുമാനം വ്യക്തമാക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
വഖഫ് നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരം അമുസ്‌ലിം അംഗങ്ങളുടെ നിയമനം നടത്തുമെന്നായിരുന്നു സർക്കാർ മുൻപ് കോടതിയിൽ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ, വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി നൽകുന്ന വിധിയുടെ അടിസ്ഥാനത്തിൽ മാത്രമേ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതിൽ തീരുമാനമുണ്ടാകൂ എന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ സങ്കീർണ്ണതകൾ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കി.
അതേസമയം, ബാർ കൗൺസിൽ പ്രതിനിധിയെയും ഷിയാ വിഭാഗത്തിൽ നിന്നുള്ള അംഗത്തെയും ഇനിയും ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. തുടർന്ന്, വഖഫ് ബോർഡിലെ നിലവിലുള്ള ഒഴിവുകൾ ആദ്യം നികത്തിക്കൂടേയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആരാഞ്ഞു. ഇപ്പോൾ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളെ ബാധിക്കാതെ തന്നെ സർക്കാർ അധികാരം പ്രയോഗിച്ച് മറ്റ് അംഗങ്ങളെ ഉൾപ്പെടുത്താമെന്നും, ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഒഴിവുകൾ നികത്തുന്നതിലോ പുനഃസംഘടന നടത്തുന്നതിലോ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണമെന്നും വഖഫ് ബോർഡിന്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ച ഹൈക്കോടതി, ഹർജികൾ ആറാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കാൻ മാറ്റി.





