തിരുവനന്തപുരം: ആഗോള സമുദ്ര വ്യാപാര ഭൂപടത്തിൽ നിർണ്ണായക ചുവടുവെപ്പുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 10.45-ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വിഴിഞ്ഞത്തെ എക്സിം പ്രവർത്തനം കേരളത്തിന്റെ സമഗ്ര വികസനത്തിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും, സംസ്ഥാനത്തെ ഉൽപ്പാദകർക്ക് കുറഞ്ഞ ചെലവിലും കുറഞ്ഞ സമയത്തിലും ലോകത്തിന്റെ ഏത് വിപണിയിലേക്കും ചരക്കുകൾ എത്തിക്കാൻ ഇത് സഹായകരമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനൊപ്പം സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ 400 കോടി രൂപയുടെ 'മിഷൻ സമുദ്ര'യ്ക്കും ഇന്ന് തുടക്കം കുറിക്കും. എട്ട് വ്യാവസായിക ക്ലസ്റ്ററുകളും മൂന്ന് പുതിയ നഗരങ്ങളും ഉൾപ്പെടുത്തി 600 കിലോമീറ്റർ തീരപ്രദേശത്തെ പോർട്ട് സിറ്റിയായി വികസിപ്പിച്ചെടുക്കാനും കേരളത്തെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പാശ്ചാത്യ വിപണികളിലേക്ക് മുൻപ് കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നീ വിദേശ തുറമുഖങ്ങൾ വഴി ചരക്കുകൾ കയറ്റി അയച്ചിരുന്നവർക്ക് ഇനിമുതൽ വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുനീക്കം നടത്താൻ സാധിക്കും.





