കണ്ണൂർ: പെരിങ്ങത്തൂർ സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയെ കാണാതായിട്ട് പത്തുദിവസം പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്ത പശ്ചാത്തലത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണ സംഘം തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗവും ഗെയിം കളിക്കുന്നതും പിതാവ് വിലക്കിയതിനെ തുടർന്നാണ് ശിവസൂര്യ നാടുവിട്ടത്. കാശിയിലേക്ക് പോവുകയാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് എഴുതിവെച്ച ശേഷമായിരുന്നു വിദ്യാർത്ഥി വീട്ടിൽ നിന്നിറങ്ങിയത്.
തലശ്ശേരി എ.എസ്.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും പരിശോധന പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി വാരണാസിയിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടും വിവരങ്ങൾ തേടുന്നുണ്ട്. എന്നാൽ ഇതുവരെ പോലീസിനോ ബന്ധുക്കൾക്കോ നിർണ്ണായകമായ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല. ഇതിനിടെ പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് കുട്ടിയെ കണ്ടതായി പ്രചരിച്ച വിവരം ശരിയല്ലെന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസ് സ്ഥിരീകരിച്ചു.
ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു സംഭവം. മൊബൈൽ ഗെയിം കളിച്ച് ചെറിയ തുകകൾ നഷ്ടപ്പെട്ടതിനെ തുടർന്നാണ് പിതാവ് ഫോൺ പിടിച്ചുവാങ്ങിയത്. കുട്ടി ഇറങ്ങിപ്പോകുന്ന സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ചെറുപ്പത്തിലേ അമ്മ മരിച്ച ശിവസൂര്യ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. അതിനിടെ കുട്ടിയെ കണ്ടെത്താനായി നാട്ടുകാർ സമൂഹമാധ്യമങ്ങൾ വഴി പ്രത്യേക ക്യാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്.





