കൊച്ചി: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന സിനിമയുടെ ശബരിമലയിലെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. വനംവകുപ്പ് ചിത്രീകരണാനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് സംവിധായകൻ ഹൈക്കോടതിയെ സമീപിച്ചത്. പെരിയാർ ടൈഗർ റിസർവ് മേഖലയിൽ ഷൂട്ടിംഗ് അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ റാന്നി ഡി.എഫ്.ഒ, പകരം നിലക്കൽ ബസ് സ്റ്റാൻഡ്, പമ്പ എന്നീ ഇടങ്ങളിൽ ചിത്രീകരണത്തിന് അനുമതി നൽകിയതോടെയാണ് കോടതി ഹർജിയിൽ തീർപ്പുകൽപ്പിച്ചത്.
ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നത്. നേരത്തെ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും കർശന ഉപാധികളോടെ സിനിമയുടെ ചിത്രീകരണം നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു. മുൻപ് മകരവിളക്ക് ഉത്സവ കാലയളവിൽ മുൻകൂർ അനുമതി വാങ്ങാതെ ശബരിമലയിൽ സിനിമ ചിത്രീകരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് കണക്കിലെടുത്ത് ഇത്തവണ ഔദ്യോഗികമായി അപേക്ഷ നൽകിയാണ് നടപടികളിലേക്ക് കടന്നത്.





