ഓണാഘോഷങ്ങളുടെ മറവിൽ സംസ്ഥാനത്ത് കഞ്ചാവും മയക്കുമരുന്നും ഒഴുക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 'തൂഫാൻ' ഓപ്പറേഷന്റെ ഭാഗമായി നടക്കുന്ന ലഹരിപരിശോധനകളിൽ അനാസ്ഥയോ വീഴ്ചയോ വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തൂഫാന്റെ ഭാഗമായി ഇതിനകം കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഓണക്കാലത്ത് പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.ഐമാർക്ക് ചുമതലകൾ കൈമാറുന്ന നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും എസ്.എച്ച്.ഒമാരുടെ മാറ്റത്തിൽ യാതൊരുവിധ ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, കാലടി സർവ്വകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കി നടത്തിയ പ്രതിഷേധത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സർവ്വകലാശാലയിൽ അരങ്ങേറിയത് തികച്ചും പ്രാകൃതമായ നടപടിയാണെന്നും ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് നടന്നതെന്നും പറഞ്ഞ മന്ത്രി, കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.





