തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളതെന്നും ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചിലയിടങ്ങളിൽ ഇടത്തരം മഴയ്ക്കും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
കള്ളക്കടൽ പ്രതിഭാസത്തിന്റെ സ്വാധീനം മൂലം കേരള തീരത്ത് നാളെ (18/08/2026) രാത്രി 11.30 വരെ 0.9 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണമുള്ള കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതേ സമയപരിധിയിൽ കന്യാകുമാരി തീരത്ത് 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകളോടെ കടലാക്രമണമുണ്ടാകാൻ ഇടയുണ്ട്. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.





