തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനാവശ്യമായി ഇടപെടുകയാണെന്നും ഇത് സർക്കാരിന് കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്നും മുതിർന്ന സി.പി.ഐ.എം നേതാവ് എ.കെ. ബാലൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'തൂഫാൻ' മികച്ചൊരു പദ്ധതിയാണെന്നും എന്നാൽ പോലീസിനുള്ളിലെ ചില കേന്ദ്രങ്ങൾ വഴി അത് തകർക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നവകേരള യാത്രയെ പരാജയപ്പെടുത്താൻ ആസൂത്രിതമായ ഗൂഢാലോചനകൾ നടന്നു. ലഹരി സംഘങ്ങൾ, ഗുണ്ടകൾ, കള്ളപ്പണ ഇടപാടുകാർ എന്നിവരെ കൂട്ടുപിടിച്ച് യു.ഡി.എഫ് നടത്തിയ നീക്കങ്ങളുടെ വിവരങ്ങളാണ് ഇപ്പോൾ വെളിച്ചത്തുവരുന്നത്. മലയാള മനോരമ പത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് താൻ പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ ജനങ്ങൾക്ക് മുഖ്യമന്ത്രിയിലുള്ള നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കേണ്ട ബാധ്യത അദ്ദേഹത്തിന് തന്നെയാണ്. ആരുടെയും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാടിനോട് തനിക്ക് പൂർണ്ണ യോജിപ്പാണെന്ന് മുഖ്യമന്ത്രി തുറന്നുപറഞ്ഞാൽ നിലവിലെ പ്രശ്നങ്ങൾ അവസാനിക്കും. മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്യുന്ന വിഷയത്തിൽ വ്യക്തത വരുത്തിയാൽ മതിയാകും. വലിയ പ്രതീക്ഷകൾ നൽകുന്ന 'തൂഫാൻ' പദ്ധതിക്കായി പ്രതിപക്ഷം നൽകിയ പിന്തുണ ഭരണപക്ഷമായ യു.ഡി.എഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. അത്രയും വലിയൊരു വെല്ലുവിളിയാണ് ആഭ്യന്തര മന്ത്രി ഏറ്റെടുത്തിരിക്കുന്നതെന്നും എ.കെ. ബാലൻ ഓർമ്മിപ്പിച്ചു.





