സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വാർത്തകൾ നീക്കം ചെയ്യുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. തങ്ങൾക്ക് എതിരായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നവരെ നേരിടുക എന്നതാണ് സതീശൻ സർക്കാരിന്റെ സമീപനമെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. വി.ഡി. സതീശന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"സർക്കാരിന്റെ എല്ലാ കാര്യങ്ങളിലും ബി.ജെ.പിയുടെ സ്വാധീനം നിഴലിക്കുന്നുണ്ട്. ഉയർന്നുവരുന്ന ഏതൊരു വിവാദ വിഷയം പരിശോധിച്ചാലും ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് ഭരണകൂടത്തിന്റേത്. തനിക്കെതിരെ വരുന്ന വാർത്തകളെയും അത് നൽകുന്ന മാധ്യമസ്ഥാപനങ്ങളെയും കൈകാര്യം ചെയ്യുക എന്നതാണ് വി.ഡി. സതീശന്റെ അജണ്ട. എന്നാൽ കേരളം പോലൊരു സംസ്ഥാനത്ത് മാധ്യമങ്ങളെ ഈ രീതിയിൽ അടിച്ചമർത്താൻ സാധിക്കില്ല. ഇത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും പ്രശ്നമാണ്," എന്ന് വി. ശിവൻകുട്ടി പറഞ്ഞു.





