കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഒട്ടാകെ വിമാനത്താവളങ്ങളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നടപടികൾ. ഓഗസ്റ്റ് 20 വരെയാണ് വിമാനത്താവളത്തിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ പ്രാബല്യത്തിലുണ്ടാവുക. ഇതിന്റെ ഭാഗമായി എയർപോർട്ടിന് ഉള്ളിലും പരിസര പ്രദേശങ്ങളിലും പരിശോധനകൾ കൂടുതൽ കടുപ്പിക്കും.
ഓഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിലേക്ക് സന്ദർശകർ പ്രവേശിക്കുന്നത് പൂർണ്ണമായും തടഞ്ഞിട്ടുണ്ട്. വിപുലമായ പരിശോധനാ നടപടികൾക്ക് കൂടുതൽ സമയം ആവശ്യമായി വരുമെന്നതിനാൽ, രാജ്യാന്തര-ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്യുന്നവർ പതിവിലും നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തുവാൻ അധികൃതർ ആവശ്യപ്പെട്ടു.
വിമാനത്താവള സമുച്ചയത്തിനകത്തും വെളിയിലും കർശന നിരീക്ഷണം ഉറപ്പാക്കും. യാത്രക്കാരുടെയും ലഗേജുകളുടെയും കാർഗോ ചരക്കുകളുടെയും സുരക്ഷാ പരിശോധന കൂടുതൽ കർശനമാക്കും. സാധാരണയായി നടത്തുന്ന പരിശോധനകൾക്ക് പുറമെ, വിമാനത്തിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ലാഡർ പോയിന്റിൽ വച്ചും യാത്രക്കാർ അധിക സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ഇതിനുപുറമേ വിമാനത്താവള മേഖലയിൽ വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.





