തിരുവനന്തപുരം: 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസർ പദവി ഐ.ജി. ആർ. നിശാന്തിനിക്ക് കൈമാറി. നിലവിൽ ഈ പദവി വഹിച്ചിരുന്ന ഐ.ജി പുട്ട വിമലാദിത്യ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ഈ താത്കാലിക ചുമതല നൽകിയിരിക്കുന്നത്.
അതേസമയം, ഓണത്തിന് ശേഷമായിരിക്കും 'ഓപ്പറേഷൻ തൂഫാന്റെ' അടുത്ത ഘട്ട നടപടികൾ ആരംഭിക്കുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഉത്സവകാലത്ത് സംസ്ഥാനത്തേക്ക് അനധികൃതമായി സ്പിരിറ്റ് എത്തിക്കുന്നത് തടയാൻ കർശന മാർഗ്ഗങ്ങൾ സ്വീകരിക്കും. നിലവിൽ ലഹരിമരുന്നിന്റെ വിൽപനയിലും കടത്തിലും കുറവുണ്ടായിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.
കൊറിയർ ഏജൻസികൾ മുഖേന വൻതോതിൽ മയക്കുമരുന്ന് അയക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ടെന്നും, ഇത് ഉടനടി അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രി താക്കീത് നൽകി.





