തിരുവനന്തപുരം: ലിയോണൽ മെസ്സിയെയും അർജന്റീന ടീമിനെയും നാട്ടിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. രാവിലെ മുതൽ ചിലരൊക്കെ ചാനലിലിരുന്ന് ശബ്ദമുണ്ടാക്കിയതുകൊണ്ട് തങ്ങൾ ഭയപ്പെടാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥ വസ്തുതകൾ പലതും ഇനി പുറത്തുവരാനുണ്ട്. എത്താതിരുന്ന മെസ്സിയുടെ പേരിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച വ്യക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികതന്നെ ചെയ്യും. മുൻ മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തിൽ മറുപടി നൽകേണ്ടിവരുമെന്ന് കെ. മുരളീധരൻ കൂട്ടിചേർത്തു.
75 കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിച്ചതിനെക്കുറിച്ചും, വരാതിരുന്ന മെസ്സി ഇവിടെ വരുമെന്ന് അവകാശപ്പെട്ടതിനെക്കുറിച്ചും കൃത്യമായ അന്വേഷണം നടക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതിനാലാണ് ഇപ്പോൾ ചിലർ തങ്ങൾക്കെതിരെ രൂക്ഷമായ രീതിയിൽ രംഗത്തുവന്നിരിക്കുന്നത്. അത് കണ്ടതുകൊണ്ട് ഭയപ്പെടില്ല. യഥാർത്ഥ സത്യങ്ങൾ വെളിച്ചത്തുവരാനുണ്ട്, അത് തടയാൻ വേണ്ടിയാണ് നിലവിലെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംശയമുനയിൽ നിർത്താൻ ചിലർ ശ്രമിക്കുന്നത്. എന്നാൽ ഈ നീക്കങ്ങളെ ഭയപ്പെടാതെ നേരിടും. മെസ്സി എത്തുമെന്ന് പ്രഖ്യാപിച്ച സമയത്ത് ആരായിരുന്നു സംസ്ഥാനത്തെ മുഖ്യമന്ത്രി? അദ്ദേഹം ഇതിന് ഉത്തരം നൽകിയേ തീരൂ എന്നും അദ്ദേഹം വ്യക്തമാക്കി.





