കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വന്ന വാർത്തകൾ ഫേസ്ബുക്കിൽ നിന്ന് ഒഴിവാക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധമറിയിച്ച് എ.എ. റഹീം എം.പി. സംസ്ഥാനത്ത് നിലവിൽ 'പ്രിയദർശിനി സെൻസർഷിപ്പ്' ആണ് നടക്കുന്നതെന്ന് അദ്ദേഹം പരിഹാസരൂപേണ വിമർശിച്ചു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന സാഹചര്യമാണിതെന്നും ജനാധിപത്യ മൂല്യങ്ങൾക്ക് മുഖ്യമന്ത്രി യാതൊരു പരിഗണനയും നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വിമർശനങ്ങളെ ഉൾക്കൊള്ളാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ റഹീം, അദ്ദേഹത്തിന്റെ കടുത്ത അസഹിഷ്ണുതയാണ് ഇതിലൂടെ വെളിവാകുന്നതെന്നും വ്യക്തമാക്കി.
"നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെയുള്ള വാർത്തകൾ മെറ്റാ തടയുന്നതുപോലെ തന്നെയാണ് വി.ഡി. സതീശനും പ്രവർത്തിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റയെ ഇവർ ആയുധമാക്കുകയാണ്. കേന്ദ്ര ഭരണകൂടവും മെറ്റയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. എങ്കിലും, ബി.ജെ.പി ഇതര മുഖ്യമന്ത്രിയായ ഒരാൾക്ക് എങ്ങനെയാണ് മെറ്റയെ ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ ചെയ്യിക്കാൻ സാധിക്കുന്നത്? മെറ്റാ സ്വന്തം നിലയ്ക്ക് വാർത്തകൾ നീക്കുകയില്ല, മറിച്ച് സർക്കാരിൽ നിന്നുള്ള കൃത്യമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുന്നത്. കേന്ദ്ര സർക്കാർ ഇത്തരത്തിൽ പ്രവർത്തിക്കുമ്പോൾ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ കടുത്ത വിമർശനം ഉന്നയിക്കാറുണ്ട്. എന്നാൽ അതെല്ലാം തന്നെയാണ് ഇപ്പോൾ കേരളത്തിലെ മുഖ്യമന്ത്രിയും ചെയ്യുന്നത്," എന്ന് എ.എ. റഹീം കൂട്ടിച്ചേർത്തു.





