കോട്ടയം: മുൻ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായ ഗണേഷ് കുമാറിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തി. സ്വന്തം പിതാവിനെപ്പോലും അപമാനിച്ച വ്യക്തിയാണ് ഗണേഷ് കുമാറെന്ന് അദ്ദേഹം ആരോപിച്ചു. ഗണേഷ് കുമാറിന്റെ പദവിയും മാന്യതയും ജനങ്ങൾ വിലയിരുത്തട്ടെ. സംഘടനയുടെ സമദൂര നിലപാടിനെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ഗണേഷ് കുമാറും അത് ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംഘടനയ്ക്കുള്ളിൽ ജനാധിപത്യം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നുവെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. എൻ.എസ്.എസിനെ തകർക്കാൻ ലക്ഷ്യമിട്ട് കുറെയാളുകൾ നിയമപോരാട്ടങ്ങളുമായി നടക്കുന്നുണ്ട്, അവരുടെ കൂട്ടുപിടിച്ചാണ് ഇപ്പോൾ ഗണേഷ് കുമാർ സംസാരിക്കുന്നത്. എൻ.എസ്.എസിനെതിരെയുള്ളവരെല്ലാം ഒന്നിച്ചിരിക്കുകയാണ്. എന്നാൽ ഒറ്റയ്ക്ക് ശ്രമിച്ചാൽ തനിക്കെതിരെ ഗൂഢാലോചന നടത്താൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 64 വർഷമായി താൻ എൻ.എസ്.എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. തന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാനാകും. കൈവശമുണ്ടായിരുന്ന എല്ലാ പദവികളും നഷ്ടപ്പെട്ടപ്പോഴാണ് സംഘടനയിൽ ജനാധിപത്യമില്ലെന്ന് ഗണേഷ് കുമാർ ആരോപിക്കുന്നത്. താൻ ഇയാൾക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല, അതുപോലെ അയാൾ തനിക്ക് യാതൊരു ഗുണവും ചെയ്തിട്ടില്ല. ഗണേഷ് കുമാറിന്റെ അനാവശ്യ പ്രവൃത്തികളെ കുറ്റപ്പെടുത്താൻ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, ജനങ്ങൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഇയാളുടെ മറ്റ് വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. സമദൂര നിലപാട് തികച്ചും ശരിയായ തീരുമാനമാണ്, അതിനെ ആരും ചോദ്യം ചെയ്തിട്ടില്ല. അന്യായമായി വന്നിരിക്കുന്ന ചില ഇത്തിൾക്കണ്ണികളുണ്ട്, എന്നാൽ താൻ അനധികൃതമായി കടന്നുവന്നയാളല്ല മറിച്ച് തിരഞ്ഞെടുപ്പിലൂടെ വിജയിച്ചു വന്ന വ്യക്തിയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
സമയത്തിന് അനുസരിച്ച് ഓരോന്ന് മാറിപ്പറയുന്ന ആളാണ് ഗണേഷ് കുമാർ. എന്നാൽ താൻ പറഞ്ഞ നിലപാടുകളൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്നും വാക്ക് വിഴുങ്ങേണ്ടി വന്നിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. മന്നത്ത് പത്മനാഭന്റെ കാലഘട്ടം മുതൽ തന്നെ എൻ.എസ്.എസ് പിടിച്ചെടുക്കാൻ ശ്രമങ്ങൾ തുടങ്ങിയിട്ടുള്ളതാണ്. അത്തരം നീക്കങ്ങൾ കണ്ടുതന്നെയാണ് താൻ വളർന്നത്. സംഘടനയെ കീഴ്പ്പെടുത്താൻ നോക്കിയവരെല്ലാം ഇല്ലാതായിട്ടുണ്ട്. എൻ.എസ്.എസിലേക്ക് ജാഥ നയിക്കാൻ ആഗ്രഹിക്കുന്നവർ നയിക്കട്ടെ, അത്തരം ജാഥകളിൽ എത്ര പേരുണ്ടായിരുന്നുവെന്ന് പരിശോധിച്ചാൽ അറിയാം. എൻ.എസ്.എസിനെ തകർക്കാൻ തക്കം പാർത്തിരിക്കുന്നവരെ പ്രതിരോധിക്കാനുള്ള ശേഷി സമുദായത്തിനുണ്ടെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. താലൂക്ക് യൂണിയൻ പിരിച്ചുവിടേണ്ട സാഹചര്യം വന്നാൽ അർദ്ധരാത്രിയായാലും അത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചട്ടമ്പിസ്വാമികളുടെ ചിത്രം ഇപ്പോഴും എൻ.എസ്.എസ് ആസ്ഥാനത്തുണ്ട്. ചട്ടമ്പിസ്വാമികൾ നായർ സമുദായത്തിന്റെ ആത്മീയ ആചാര്യനാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, താൻ പിതൃസ്ഥാനത്തുള്ള ആളല്ലെന്ന് ഗണേഷിന് ഇപ്പോൾ തോന്നിയിട്ടുണ്ടാകാമെന്ന് പരിഹസിക്കുകയും ചെയ്തു.





