ബെംഗളൂരു: കർണാടകയിൽ തുളുവിനെ ഔദ്യോഗിക രണ്ടാം ഭാഷയായി അംഗീകരിച്ച് സർക്കാർ പ്രഖ്യാപനം നടത്തി. മംഗലാപുരത്ത് നടന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ ജില്ലകളിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമായത്. ഇതിനൊപ്പം ദക്ഷിണ കന്നഡ ജില്ലയുടെ പേര് മാറ്റുന്നതിനുള്ള നിർദ്ദേശവും ക്യാബിനറ്റ് യോഗം മുന്നോട്ടുവെച്ചു. ജില്ലയുടെ പേര് 'മംഗളൂരു' എന്ന് പുനർനാമകരണം ചെയ്യാനാണ് ശുപാർശ. ഈ വിഷയത്തിൽ പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ജില്ലാ ഓഫീസ് സമുച്ചയമായ 'പ്രജാ സൗധ'യിൽ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന മാരത്തൺ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഈ സുപ്രധാന പ്രഖ്യാപനങ്ങൾ പുറത്തുവിട്ടത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ഭരണപരമായ ആവശ്യങ്ങൾക്ക് ഈ പദവി ബാധകമായിരിക്കുമെന്നും ബന്ധപ്പെട്ട ജില്ലാ ഭരണകൂടങ്ങൾക്കായിരിക്കും ഇതിന്റെ നിർവ്വഹണ ചുമതലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവർത്തന പ്രവർത്തനങ്ങൾ, ജീവനക്കാരുടെ പരിശീലനം, ഭരണതലത്തിലുള്ള ഭാഷാ വിനിയോഗം എന്നിവയ്ക്കായി സംസ്ഥാന സർക്കാർ വർഷം തോറും 82 ലക്ഷം രൂപ വീതം വകയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





