കൊൽക്കത്ത: എസ്.ഐ.ആറിന്റെ (SIR) ഭാഗമായി പശ്ചിമ ബംഗാളിലെ വോട്ടർപട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കിയതിനും ഉൾപ്പെടുത്തിയതിനുമെതിരെ ലഭിച്ച 37 ലക്ഷത്തിലധികം അപ്പീലുകളിൽ തുടർനടപടികൾ പൂർത്തിയാകാതെ കിടക്കുകയാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ ബോധിപ്പിച്ചു. പരമോന്നത കോടതി നിർദ്ദേശപ്രകാരം നിയോഗിച്ച ട്രൈബ്യൂണലുകൾക്ക് മുൻപാകെ എത്തിയ ആകെ 38.20 ലക്ഷം അപ്പീലുകളിൽ വെറും 1.02 ലക്ഷം അപേക്ഷകൾ മാത്രമാണ് ഇതുവരെ തീർപ്പാക്കാൻ കഴിഞ്ഞതെന്നും കമ്മീഷൻ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.
പശ്ചിമ ബംഗാൾ കോൺഗ്രസിന്റെ എസ്.ഐ.ആർ സമിതി അധ്യക്ഷൻ പ്രസൻജിത് ബോസ് ഫയൽ ചെയ്ത ഹർജി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ജൂലൈ 17-ന് പരിഗണിച്ചത്. എസ്.ഐ.ആർ പ്രക്രിയകൾക്കിടെ വോട്ടർപട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റപ്പെട്ടതിനെ തുടർന്ന് സമ്മതിദായകർ സമർപ്പിച്ച അവകാശവാദങ്ങളും പരാതികളും സംബന്ധിച്ച വിവരങ്ങൾ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു ഹർജി. ഈ ഹർജിയിലാണ് ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയത്.
വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകൾക്കെതിരെ ആകെ 38,20,683 അപ്പീലുകളാണ് ലഭിച്ചതെന്ന് കമ്മീഷന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിൽ 1,02,231 എണ്ണത്തിൽ മാത്രമാണ് തീർപ്പായത്; ബാക്കി 37,18,452 അപ്പീലുകളും പരിഹരിക്കപ്പെടാതെ തുടരുകയാണ്. എന്നിരുന്നാലും, പട്ടികയിൽ നിന്ന് പുറത്തായവർ സമർപ്പിച്ച പരാതികളും പുതിയ പേരുകൾ കൂട്ടിച്ചേർത്തതിനെതിരെ വന്ന എതിർപ്പുകളും വേർതിരിച്ചുള്ള കൃത്യമായ കണക്കുകൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.
സംസ്ഥാനത്തെ വിവരശേഖരണ വേളയിൽ 58 ലക്ഷത്തിലധികം വോട്ടർമാരെയാണ് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്ന് പ്രസൻജിത് ബോസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പേര് ചേർക്കുന്നതിനായി 9.64 ലക്ഷം അപേക്ഷകളും (ഫോം 6, 6എ), ഒഴിവാക്കുന്നതിനായി 99,000-ലധികം അപേക്ഷകളും (ഫോം 7) രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, ഫെബ്രുവരി 28-ന് പുറത്തിറക്കിയ അന്തിമ പട്ടികയിൽ കേവലം 1.82 ലക്ഷത്തോളം പുതിയ ആളുകൾക്ക് മാത്രമേ ഇടം ലഭിച്ചുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ടർപട്ടികയിലെ കൂട്ടിച്ചേർക്കലുകളും വെട്ടിമാറ്റലുകളും ചോദ്യം ചെയ്ത് ട്രൈബ്യൂണലുകളിലെത്തിയ അപ്പീലുകളുടെ പുരോഗതിയും തീർപ്പാക്കൽ വിവരങ്ങളും അറിയിക്കാൻ ഓഗസ്റ്റ് 25-നാണ് സുപ്രീം കോടതി കമ്മീഷന് നിർദ്ദേശം നൽകിയത്. ഈ അപ്പീലുകൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി, കെട്ടിക്കിടക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യാനുള്ള നടപടികൾ കാര്യക്ഷമമാക്കാൻ എന്ത് ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നതെന്നും, ഇതിനായി എത്ര പുതിയ ട്രൈബ്യൂണലുകൾ കൂടി വേണ്ടിവരുമെന്നും വ്യക്തമാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
കരട് വോട്ടർപട്ടിക വെളിച്ചം കണ്ട 2025 ഡിസംബർ 17 മുതൽ 2026 ഓഗസ്റ്റ് 7 വരെയുള്ള കാലയളവിൽ 34.13 ലക്ഷം 'ഫോം 6' അപേക്ഷകൾ ലഭിച്ചതായി കമ്മീഷൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനുള്ള രേഖയാണ് 'ഫോം 6'. ആദ്യമായി വോട്ടർമാരാകാൻ അപേക്ഷിച്ചവരുടെ ഫോമുകളും, പട്ടിക പുതുക്കലിൽ പേര് നഷ്ടപ്പെട്ടവരുടെ അപേക്ഷകളും ഈ കണക്കിലുണ്ട്.
എസ്.ഐ.ആർ നടപടികൾക്ക് പിന്നാലെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അടിയന്തര വാദം കേൾക്കൽ ആവശ്യപ്പെടുന്ന ഹർജികൾക്ക് മുൻഗണന നൽകാൻ ഏപ്രിൽ 24-ന് സുപ്രീം കോടതി അപ്പീൽ ട്രൈബ്യൂണലുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഏകദേശം 60 ലക്ഷത്തോളം വരുന്ന ആക്ഷേപങ്ങളും ആവശ്യങ്ങളും കൈകാര്യം ചെയ്യാൻ പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള 700-ഓളം ജുഡീഷ്യൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. തുടർന്ന്, പരമോന്നത കോടതിയുടെ ഉത്തരവിന് വിധേയമായി, അപ്പീലുകളിൽ അന്തിമതീരുമാനമെടുക്കാൻ മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും നേതൃത്വത്തിൽ 19 ട്രൈബ്യൂണലുകൾക്ക് കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് രൂപം നൽകുകയും ചെയ്തു.





