ന്യൂഡൽഹി: പുതിയ കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കുന്നതിൽ കാലതാമസം വരുത്തരുതെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഘടനയെ നയിക്കാൻ മുഴുവൻ സമയവും ലഭ്യമാകുന്ന അധ്യക്ഷൻ വേണമെന്ന ആവശ്യമാണ് അദ്ദേഹം പ്രധാനമായും മുന്നോട്ടുവെച്ചത്. ഇന്ന് രാഹുൽ ഗാന്ധിയുമായി നടത്തിയ പ്രത്യേക ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ബോധ്യപ്പെടുത്തിയത്. വിഷയത്തിൽ കാലതാമസമില്ലാതെ തീരുമാനമെടുക്കാമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതായാണ് വിവരം.
പത്ത് ജൻപഥിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ചർച്ചകൾക്ക് ശേഷം കേരള ഹൗസിലേക്ക് മടങ്ങിയ വി.ഡി. സതീശൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറായില്ല.
നേരത്തെ, കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ അന്തിമതീരുമാനം നീണ്ട സാഹചര്യത്തിൽ സണ്ണി ജോസഫ് തന്നെ തൽസ്ഥാനത്ത് തുടരട്ടെ എന്ന ധാരണയാണുണ്ടായിരുന്നത്. കെപിസിസി പുനഃസംഘടന പെട്ടെന്നുണ്ടാകില്ലെന്ന തരത്തിലും വാർത്തകൾ പുറത്തുവന്നിരുന്നു. സംഘടനാപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ഹൈക്കമാൻഡ് സണ്ണി ജോസഫിനോട് ആവശ്യപ്പെട്ടതായും സൂചനകളുണ്ടായിരുന്നു. എന്നാൽ, മന്ത്രിസ്ഥാനം ഏറ്റെടുത്തതോടെ അധ്യക്ഷ പദവി കൂടി ഒന്നിച്ച് കൊണ്ടുപോകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ സണ്ണി ജോസഫ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു.





