ന്യൂഡൽഹി: സൗത്ത് വെസ്റ്റ് ഡൽഹിയിലെ സത്യനികേതനിൽ പഴക്കംചെന്ന കെട്ടിടം നിലംപൊത്തി ഏഴുപേർ മരണപ്പെട്ട ദുരന്തത്തിൽ കർശന ആവശ്യങ്ങളുമായി സി.ജെ.പി രംഗത്ത്. മരണമടഞ്ഞ വിദ്യാർത്ഥികളുടെ ആശ്രിതർക്ക് ഒരുകോടി രൂപയും പരിക്കേറ്റവർക്ക് 20 ലക്ഷം രൂപയും വീതം ധനസഹായം അനുവദിക്കുക, അനധികൃത പി.ജി മാഫിയക്കെതിരെ ക്രിമിനൽ വകുപ്പുകൾ ചുമത്തി അന്വേഷണം നടത്തുക തുടങ്ങിയ ഏഴ് പ്രധാന ആവശ്യങ്ങളാണ് സി.ജെ.പി സഹ കൺവീനർ സൗരവ് ദാസ് ഉന്നയിച്ചിരിക്കുന്നത്.
സുരക്ഷിതമല്ലാത്ത പി.ജികളിൽ കഴിയുന്ന അന്തേവാസികളെ മാറ്റിപ്പാർപ്പിക്കണമെന്നും സർക്കാർ തലത്തിൽ യൂണിവേഴ്സിറ്റി ഹോസ്റ്റൽ സൗകര്യങ്ങൾ അടിയന്തരമായി വർദ്ധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് വിഷയത്തിൽ വിശദീകരണം നൽകണമെന്നും സി.ജെ.പി ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തുടനീളം, വിശേഷിച്ച് ഡൽഹിയിലെ മുഖർജി നഗർ പോലുള്ള പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ എന്നിവയുടെ കെട്ടിട സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണം. ഇതിനായുള്ള സമിതികളുടെ ഘടന, പ്രതിദിന-പ്രതിവാര വിവരങ്ങൾ, പരിശോധിച്ച സ്ഥാപനങ്ങൾ, കണ്ടെത്തിയ ചട്ടലംഘനങ്ങൾ, നൽകിയ മുന്നറിയിപ്പുകൾ, പൊളിച്ചുനീക്കൽ നിർദ്ദേശങ്ങൾ, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും കെട്ടിട ഉടമകൾക്കുമെതിരെ സ്വീകരിച്ച നടപടികൾ എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്നും സംഘടന ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ഭാവിയായ യുവതലമുറയുടെ ആശങ്കകൾക്ക് പരിഹാരം കാണുകയും അവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും ഇത്തരം പരിശോധനകൾ സമയബന്ധിതമായി തീർക്കണമെന്നും സൗരവ് ദാസ് ഓർമ്മിപ്പിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഡൽഹി സർവ്വകലാശാലയിൽ നിലവിൽ ഏഴായിരത്തോളം പേർക്ക് മാത്രമാണ് ഹോസ്റ്റൽ സൗകര്യമുള്ളതെന്നും പുതിയ ഹോസ്റ്റലുകൾ വേഗത്തിൽ നിർമ്മിക്കണമെന്നും സി.ജെ.പി വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് വിദ്യാർത്ഥികളുടെ പി.ജിയായി പ്രവർത്തിച്ചിരുന്ന 'ഹോസ്റ്റൽ ഡേയ്സ്' എന്ന കെട്ടിടം തകർന്നുവീണത്. അപകടത്തിൽ ഏഴ് പേരുടെ ജീവൻ പൊലിയുകയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 12 പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ കെട്ടിട ഉടമയെ പോലീസ് പിടികൂടിയിട്ടുണ്ട്. ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയും കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു.





