മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് സമർപ്പിക്കപ്പെട്ട അപകീർത്തി കേസ് തള്ളിക്കളയണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ബോംബെ ഹൈക്കോടതി നിരസിച്ചു. തനിക്കെതിരെയുള്ള സ്വകാര്യ അന്യായം നിലനിൽക്കില്ലെന്ന രാഹുലിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. പ്രധാനമന്ത്രിയെ 'കൊള്ളക്കാരുടെ കമാൻഡർ' എന്ന് വിശേഷിപ്പിച്ചതിനെതിരെ ബി.ജെ.പി നേതാവ് മഹേഷ് ശ്രീശ്രീമാളാണ് അപകീർത്തിക്കേസ് ഫയൽ ചെയ്തത്. ജസ്റ്റിസ് എൻ.ആർ. ബോർക്കറുടെ ബെഞ്ചാണ് രാഹുൽ സമർപ്പിച്ച ഹർജിയിൽ വിധി പറഞ്ഞത്.
നേരത്തെ ഈ കേസിൽ മജിസ്‌ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചിരുന്നു. നിലവിലെ ഉത്തരവോടെ, മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് രാഹുലിന് ആറാഴ്ചത്തെ ഇളവ് ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം ഹൈക്കോടതിയുടെ ഈ നിലപാടിനെതിരെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള സാവകാശവും നൽകിയിട്ടുണ്ട്.
2018-ൽ രാജസ്ഥാനിൽ സംഘടിപ്പിച്ച ഒരു പൊതുറാലിക്കിടെയാണ് പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പ്രസ്താവന രാഹുൽ ഗാന്ധി നടത്തിയതെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഈ പരാമർശത്തിന് പിന്നാലെ നരേന്ദ്ര മോദിക്കെതിരെ വ്യാപകമായി സോഷ്യൽ മീഡിയയിൽ ട്രോളുകളും പ്രചരിച്ചിരുന്നു. തുടർന്ന് 2019 ഓഗസ്റ്റ് മാസത്തിലാണ് മജിസ്‌ട്രേറ്റ് കോടതി രാഹുലിനോട് ഹാജരാകാൻ നിർദ്ദേശിച്ച് സമൻസ് പുറപ്പെടുവിച്ചത്.





