ന്യൂഡൽഹി: നോർത്ത് ഗോവ സ്വദേശിയായ സ്ത്രീയെ ഡിജിറ്റൽ അറസ്റ്റിൽ കുടുക്കി പത്ത് ദിവസത്തിനകം 2.6 കോടി രൂപ തട്ടിയെടുത്ത കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ നിർണായക അന്വേഷണത്തിൽ വെളിപ്പെട്ടത് ആയിരക്കണക്കിന് കോടികളുടെ ഭീമൻ കള്ളപ്പണ ഇടപാടുകൾ. കേസിന്റെ ചുരുളഴിച്ച അന്വേഷണ സംഘം കണ്ടെത്തിയത് ഏകദേശം 27,850 കോടി രൂപയുടെ ബാങ്ക് ഇടപാടുകളും 2,904 കോടി രൂപയുടെ ബാങ്ക് നിക്ഷേപങ്ങളുമുള്ള വൻ തട്ടിപ്പ് ശൃംഖലയെയാണ്.
തട്ടിപ്പ് നടന്നതിന് തൊട്ടുപിന്നാലെ, തട്ടിയെടുത്ത പണം ഉപയോഗശൂന്യമായി കിടന്നതോ പുതുതായി തുടങ്ങിയതോ ആയ ബാങ്ക് അക്കൗണ്ടുകൾ വഴി മാറ്റുകയും, തുടർന്ന് നാനൂറിലധികം വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് വിഭജിച്ച് നിക്ഷേപിക്കുകയും ചെയ്തതായി ഇ.ഡി സ്ഥിരീകരിച്ചു. സൈബർ തട്ടിപ്പിലൂടെ അക്കൗണ്ടുകളിലെത്തുന്ന പണം ആദ്യം ലിക്വിഡ് ക്യാഷായും പിന്നീട് വിദേശ കറൻസിയായും മാറ്റിയെടുക്കുന്ന വലിയൊരു സംഘടിത മാഫിയയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്.
വ്യാപാര സ്ഥാപനങ്ങൾ, യാത്രാ ഏജൻസികൾ, ഫോറെക്സ് കമ്പനികൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള പൂർണ്ണതോതിലുള്ള മണി ചേഞ്ചേഴ്സ് (എഫ്.എഫ്.എം.സി) ലൈസൻസുള്ള സ്ഥാപനങ്ങൾ എന്നിവയെല്ലാം ഈ അനധികൃത ശൃംഖലയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നതായി ഇ.ഡി വ്യക്തമാക്കുന്നു. ഇതിൽ 584.70 കോടി രൂപ പലയിടങ്ങളിലെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾ (സി.ഡി.എം) വഴിയാണ് നിക്ഷേപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഫാഹിം മൊയിൻ ഹുസൈൻ സെയ്ദ്, നയിം മുയീൻ സെയ്ദ് എന്നിവരെ ഇ.ഡി ഇതിനകം അറസ്റ്റ് ചെയ്തു.
417.49 കോടി രൂപയുടെ നേരിട്ടുള്ള നഷ്ടം കണക്കാക്കുന്ന ഈ വൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 330 പരാതികളും 163 എഫ്.ഐ.ആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 101 കേസുകളിലും ഇരകളിൽ നിന്ന് തട്ടിയെടുത്ത തുക ഒരേ ശൃംഖലയിലെ തന്നെ രണ്ട് വ്യത്യസ്ത കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണ് വകമാറ്റിയത്. ഗോവ, മുംബൈ എന്നിവിടങ്ങളിലായി നടത്തിയ പരിശോധനകളിൽ 3.35 കോടി രൂപയും സുപ്രധാന ഡിജിറ്റൽ തെളിവുകളും രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
സാമ്പത്തികമായി ദുർബലരായ സാധാരണക്കാർ, ഡ്രൈവർമാർ, ഒറ്റമുറി വീടുകളിൽ താമസിക്കുന്നവർ തുടങ്ങിയവരുടെ പേരിൽ രജിസ്റ്റർ ചെയ്ത കടലാസ് കമ്പനികളിലൂടെയാണ് ഈ തുക മുഴുവൻ കൈമാറ്റം ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇവരെ രേഖകളിൽ മാത്രം ഡയറക്ടർമാരാക്കി കമ്പനികളുടെ പ്രവർത്തനങ്ങളും ബാങ്ക് അക്കൗണ്ടുകളും നിയന്ത്രിച്ചിരുന്നത് തട്ടിപ്പ് സംഘമായിരുന്നു.





