ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രതിഷേധത്തിന് നേരെയുണ്ടായ ഡൽഹി പോലീസ് നടപടിയെ ന്യായീകരിച്ച് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. സമരത്തിനിടയിലേക്ക് ക്രിമിനലുകൾ നുഴഞ്ഞുകയറുകയായിരുന്നുവെന്നും ആർക്കും ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പോലീസ് സ്വീകരിച്ച നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. ജനക്കൂട്ടത്തിന് അത്യാഹിതങ്ങളോ സാരമായ പരിക്കുകളോ ഉണ്ടാകാത്ത വിധത്തിൽ ഇരു സംസ്ഥാനങ്ങളിലെയും സർക്കാരുകളും നിയമപാലകരും സ്ഥിതിഗതികൾ നിയന്ത്രിക്കുകയാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പ്രതിഷേധത്തിൽ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ല, ഒരാളുടെ പോലും അസ്ഥികൾ ഒടിഞ്ഞിട്ടില്ല, സമരക്കാരിൽ ഒരാളെപ്പോലും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ആയിരക്കണക്കിനാളുകൾ അണിനിരന്ന വലിയൊരു പ്രക്ഷോഭമായിരുന്നു അത്. എന്നാൽ ഇതിനിടയിലേക്ക് വിദ്യാർത്ഥികളെന്ന വ്യാജേന നിരവധി ക്രിമിനലുകൾ നുഴഞ്ഞുകയറുകയായിരുന്നു' - വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സംസാരിക്കവെ റിജിജു പറഞ്ഞു. പോലീസും ഭരണകൂടവും സ്ഥിതിഗതികൾ നേരിട്ട രീതിയെ അഭിനന്ദിച്ച അദ്ദേഹം, കോൺഗ്രസ് ഭരണകാലത്തായിരുന്നു ഇത്തരമൊരു സമരമെങ്കിൽ ആയിരങ്ങൾ കൊല്ലപ്പെടുമായിരുന്നുവെന്നും ആരോപിച്ചു.
കോൺഗ്രസ് ഭരണത്തിലാണ് ഇങ്ങനെയൊരു സമരം നടന്നതെങ്കിൽ അതിന്റെ അനന്തരഫലം ആയിരക്കണക്കിന് ആളുകളുടെ മരണമാകുമായിരുന്നു. ഒരാൾക്കുപോലും ഗുരുതരമായ പരിക്കേൽക്കാതെ ഇത്രയും വലിയ പ്രക്ഷോഭത്തെ നിയന്ത്രിച്ച ഡൽഹി പോലീസിനെയും ഭരണകൂടത്തെയും എല്ലാവരും അഭിനന്ദിക്കുകയാണ് വേണ്ടത്. കോൺഗ്രസ് ഭരണകാലത്ത് നിരവധി ആളുകൾ വെടിയേറ്റു മരിച്ചിട്ടുണ്ട്. പ്രക്ഷോഭങ്ങൾക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്. മുൻപ് രാജ്യത്ത് നടന്ന വിവിധ സമരങ്ങളിൽ എത്രയെത്ര ആളുകൾ വെടിവെപ്പിന് ഇരയായെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന സംസ്ഥാന രൂപീകരണ പ്രക്ഷോഭങ്ങളിൽപ്പോലും നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇവിടെ ഒരു വെടിപോലും ഉതിർത്തിട്ടില്ലെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.





