ന്യൂഡൽഹി: പാർട്ടി പരിപാടികളിൽ ദേശീയഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന് എല്ലാ സംസ്ഥാന ഘടകങ്ങൾക്കും കോൺഗ്രസ് നേതൃത്വം കർശന നിർദ്ദേശം നൽകി. എ.ഐ.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ പാടിയത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.
ഓഗസ്റ്റ് 15-ലെ ആഘോഷപരിപാടിയിൽ സേവാദൾ നേതൃത്വം നിയോഗിച്ച ഗായകർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാതിരുന്നതാണ് ഗാനം പൂർണ്ണമായി പാടാൻ കാരണമായതെന്നാണ് വിവരം. സംഭവത്തിൽ സേവാദൾ ഭാരവാഹികൾ വാക്കാൽ വിശദീകരണം നൽകിയതിനെ തുടർന്ന് സേവാദൾ അധ്യക്ഷൻ ബി.വി. ശ്രീനിവാസിന് നേതൃത്വം താക്കീത് നൽകി. എന്നാൽ ഇവർക്കെതിരെ മറ്റ് അച്ചടക്ക നടപടികളൊന്നും ഉണ്ടാകില്ല.
കോൺഗ്രസ് ഭരിക്കുന്ന കർണാടക, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണ്ണമായി ആലപിച്ചിരുന്നു. സ്വാതന്ത്ര്യദിനത്തിലെ സംഭവവികാസങ്ങളിൽ പ്രതിരോധത്തിലായ പാർട്ടി, ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം ഗോവയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് ആലപിച്ചത്.
രാജ്യത്തിന്റെ പ്രകൃതിഭംഗിയെ വർണ്ണിക്കുന്നതാണ് ആദ്യ രണ്ട് ചരണങ്ങളെന്നും, ലക്ഷ്മീ-ദുർഗ്ഗാ ദേവിമാരുമായി ഉപമിക്കുന്ന ശേഷിക്കുന്ന വരികൾ മതേതര രാഷ്ട്രത്തിന് അനുയോജ്യമല്ലെന്നുമുള്ള 1937-ലെ പ്രവർത്തക സമിതി പ്രമേയം മുൻനിർത്തിയാണ് ഇപ്പോഴത്തെ നിർദ്ദേശം. അതേസമയം, കോൺഗ്രസ് നിരന്തരമായി വന്ദേമാതരത്തെ അവഹേളിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.





