ഡൽഹി: എ.ഐ.സി.സി ആസ്ഥാനത്തെ വന്ദേമാതര വിവാദത്തിൽ കടുത്ത നിലപാടുകളിലേക്ക് കടക്കാതെ സി.പി.ഐ.എം ദേശീയ നേതൃത്വം. വിഷയത്തിൽ സോണിയാ ഗാന്ധിയെ പിന്തുണച്ച് മുതിർന്ന നേതാവ് എം.എ. ബേബി രംഗത്തെത്തി. സോണിയാ ഗാന്ധിക്കെതിരെ ഇപ്പോൾ നടക്കുന്നത് അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണെന്നും, പ്രതിപക്ഷത്തെ ലക്ഷ്യമിട്ടുള്ള വേട്ടയാടലുകളുടെ ഭാഗമായാണ് കേസുകളെന്നും അദ്ദേഹം പ്രതികരിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് കോൺഗ്രസ് നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തലച്ചോറിൽ നക്സലിസം ഉള്ളവരേക്കാൾ തലച്ചോറിൽ ഗോഡ്സെയെ കൊണ്ടുനടക്കുന്നവരാണ് വലിയ അപകടകാരികളെന്നും, അവരാണ് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്നതെന്നും ബേബി ചൂണ്ടിക്കാട്ടി.
അതേസമയം, കോൺഗ്രസ് ഭരണത്തിലുള്ള ചില സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ച സംഭവത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വിമർശിച്ചിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ഭാഗത്തുനിന്ന് നിരന്തരം പരീക്ഷാ വീഴ്ചകൾ ഉണ്ടാകുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ഐ.ഐ.ടി പ്രവേശന പരീക്ഷകൾ ഉൾപ്പെടെയുള്ളവ മാത്രം കേന്ദ്രീകൃതമായി നടത്തുകയും ബാക്കി പരീക്ഷകൾ വികേന്ദ്രീകൃത രീതിയിൽ സംഘടിപ്പിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച കാര്യം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും, അത് ദേശീയ തലത്തിൽ തീരുമാനമെടുക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി സർക്കാരിന്റെ കാലത്ത് നടന്ന മാവോയിസ്റ്റ് വേട്ടയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അന്ന് തന്നെ സംസ്ഥാന സർക്കാർ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും ഛത്തീസ്ഗഡിലെ സാഹചര്യങ്ങളുമായി കേരളത്തിലെ സംഭവങ്ങളെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും എം.എ. ബേബി വ്യക്തമാക്കി.





