ഡൽഹി: യു.ജി.സി-നെറ്റ് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ പ്രഖ്യാപിച്ച നടപടിക്ക് പിന്നാലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) രാജ്യവ്യാപക പ്രതിഷേധം. എൻ.ടി.എ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഏജൻസിയുടെ ആസ്ഥാനത്തേക്ക് ഇന്ന് എസ്.എഫ്.ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. എൻ.ടി.എ വരുത്തിവെക്കുന്ന വലിയ പിഴവുകൾക്ക് ഇരകളാകേണ്ടി വരുന്നത് വിദ്യാർത്ഥികളാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പരീക്ഷാ നടത്തിപ്പിൽ സംഭവിച്ച ഗുരുതരമായ വീഴ്ചകളെ തുടർന്നാണ് പരീക്ഷകൾ വീണ്ടും നടത്താൻ എൻ.ടി.എ തീരുമാനിച്ചത്.
ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ വലിയ തോതിലുള്ള അപാകതകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇവ റദ്ദാക്കിയത്. ചോദ്യപേപ്പറുകളിൽ വ്യാപകമായി അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകളും വിവർത്തനത്തിലെ പാളിച്ചകളും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഇംഗ്ലീഷ് വിഷയത്തിലെ ചോദ്യപേപ്പറിൽ 2024, 2025 വർഷങ്ങളിലെ പരീക്ഷകളിൽ നിന്നുള്ള 67 ചോദ്യങ്ങളാണ് അതേപടി ആവർത്തിച്ചത്. സോഷ്യോളജി വിഷയത്തിലെ ഹിന്ദി പരിഭാഷയുടെ ചില ഭാഗങ്ങൾ എ.ഐ (AI) ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പുനഃപരീക്ഷാ തീരുമാനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തുകയായിരുന്നു.





