കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സി.ജെ.പി പ്രവർത്തകന്റെ പിതാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി സുവേന്ദു അധികാരി. കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചത് ക്രിമിനലുകളാണെന്നും ഇവർക്ക് ബി.ജെ.പിയുമായി യാതൊരുവിധ ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടത്തിയത് പ്രദേശത്തെ ബി.ജെ.പി പ്രവർത്തകരാണെന്ന ആരോപണം സി.ജെ.പി ശക്തമായി ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.
സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സുവേന്ദു അധികാരി അറിയിച്ചു. പിടിയിലായവരെല്ലാം കുറ്റകൃത്യ പശ്ചാത്തലമുള്ള ക്രിമിനലുകൾ മാത്രമാണെന്നും ഇവർക്ക് ബി.ജെ.പിയുമായി യാതൊരു ഇടപാടുകളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കും. ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ഈ കൊലപാതകത്തിന് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ട്. പോലീസിന്റെ എഫ്.ഐ.ആറിൽ പ്രതികൾക്ക് ബി.ജെ.പി ബന്ധമുള്ളതായി എവിടെയും പറയുന്നില്ല. സംസ്ഥാനത്തെ ക്രമസമാധാന നില തികച്ചും തൃപ്തികരമാണ്. പ്രതികൾ പിടിയിലായിട്ടുണ്ടെന്നും, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൊല്ലപ്പെട്ടയാളുടെ വസതിയിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.





