ലഖിസരായി: ബീഹാറിലെ ലഖിസരായി ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ വൈദ്യുതക്കമ്പി പൊട്ടിവീണതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് ഭക്തർ മരണപ്പെട്ടു. പന്ത്രണ്ടിലധികം ആളുകൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ 6.45-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. പുണ്യമാസമായ ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയായതിനാൽ ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്താൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
വൈദ്യുതക്കമ്പി പൊട്ടിവീണതോടെ ഭക്തർ പരിഭ്രാന്തരായി ചിതറിയോടിയതാണ് ക്ഷേത്രപരിസരത്ത് വൻ ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്. മരണപ്പെട്ട ഏഴ് പേരിൽ ഹേമലതാ ദേവി, ലളിതാ ദേവി, റിങ്കു ദേവി, മന്മലാ ദേവി എന്നീ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി മൂന്ന് പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ നിരവധി പേരെ തുടർചികിത്സയ്ക്കായി ലഖിസരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭക്തരുടെ വലിയ ഒഴുക്ക് മുൻകൂട്ടി കണ്ട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണ് എത്തിയതെന്ന് ലഖിസരായി ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാർ വ്യക്തമാക്കി. അനിയന്ത്രിതമായ ജനത്തിരക്കിന്റെ സമ്മർദ്ദം മൂലം ഒരു ഭാഗത്തെ ബാരിക്കേഡ് തകരുകയും ആളുകൾ ഒന്നിനുമീതെ മറ്റൊന്നായി നിലത്തുവീഴുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അപകടം നടന്നയുടൻ പത്തോ പതിനഞ്ചോ പേരെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.





