വാഷിംഗ്ടൺ: ജീൻ എഡിറ്റിംഗിലൂടെ മാറ്റം വരുത്തിയ പന്നിയുടെ വൃക്ക ശരീരത്തിൽ വെച്ചുപിടിപ്പിച്ച ശേഷം ഡയാലിസിസിന്റെ സഹായം പോലുമില്ലാതെ ഒമ്പത് മാസത്തോളം ജീവിതം തുടർന്ന് 66-കാരൻ. ടൈപ്പ് 2 പ്രമേഹത്തെ തുടർന്ന് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ച ടിം ആൻഡ്രൂസ് എന്ന അമേരിക്കൻ പൗരനാണ് ചരിത്രപരമായ ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. മനുഷ്യശരീരത്തിൽ ഒരു മൃഗത്തിന്റെ വൃക്ക ഇത്രയും നീണ്ട കാലയളവ് യാതൊരു തകരാറുകളുമില്ലാതെ കൃത്യമായി പ്രവർത്തിക്കുന്നത് ആഗോളതലത്തിൽ ഇതാദ്യമായാണ്. ഒമ്പത് മാസത്തെ ഈ കാലയളവിന് ശേഷം ഇയാളിൽ മനുഷ്യന്റെ വൃക്ക വിജയകരമായി വെച്ചുപിടിപ്പിക്കുകയും ചെയ്തു. പ്രശസ്ത വൈദ്യശാസ്ത്ര ജേണലായ 'ദി ലാൻസെറ്റിൽ' പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടാണ് ഈ സുപ്രധാന നേട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിലേക്ക് മാറ്റിവെയ്ക്കുന്ന സെനോട്രാൻസ്പ്ലാന്റേഷൻ പ്രക്രിയയിലൂടെയാണ് ഈ വിപ്ലവകരമായ ചികിത്സ സാധ്യമാക്കിയത്. ആകെ 271 ദിവസത്തോളമാണ് പന്നിയുടെ വൃക്ക ഡയാലിസിസിന്റെ ആവശ്യം പോലുമില്ലാതെ ഇയാളുടെ ശരീരത്തിൽ പ്രവർത്തിച്ചത്. തുടർന്ന് വൃക്കയിൽ ചില തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു. ശേഷം കുറച്ചുനാൾ ഡയാലിസിസ് ചെയ്ത ഇദ്ദേഹത്തിന് പിന്നീട് മനുഷ്യവൃക്ക മാറ്റിവെക്കുകയാണുണ്ടായത്.
അനുയോജ്യനായ ഒരു അവയവദാതാവിനെ കണ്ടെത്താൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് അദ്ദേഹം ഈ പരീക്ഷണ ചികിത്സയ്ക്ക് തയ്യാറായത്. മനുഷ്യശരീരം നിരസിക്കാത്ത വിധത്തിൽ പ്രത്യേകമായി ജനിതകമാറ്റം വരുത്തിയ 'യുകാറ്റൻ മിനിയേച്ചർ' ഇനത്തിൽപ്പെട്ട പന്നിയുടെ വൃക്കയാണ് ഇദ്ദേഹത്തിന് നൽകിയത്. പന്നിയുടെ വൃക്ക ഘടിപ്പിച്ചതുകൊണ്ട് പിന്നീട് മനുഷ്യവൃക്ക സ്വീകരിക്കുന്നതിന് ശരീരത്തിൽ പ്രതിരോധ തടസ്സങ്ങളൊന്നും ഉണ്ടായില്ലെന്നതും ചികിത്സാരംഗത്തെ വലിയൊരു വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. വൃക്ക തകരാറിലായ രോഗികൾക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നത് വരെയുള്ള ഇടവേളകളിൽ സ്ഥിരമായ ഡയാലിസിസ് ആശ്രയത്വം ഒഴിവാക്കാൻ ഇത്തരം സെനോട്രാൻസ്പ്ലാന്റേഷൻ ചികിത്സകൾക്ക് സാധിക്കുമെന്നാണ് ഈ ഗവേഷണം വ്യക്തമാക്കുന്നത്.




