ചെന്നൈ: മൈസൂരു-ചെന്നൈ വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാരന് നൽകിയ ലഘുഭക്ഷണമായ പരിപ്പുവടയിൽ ഫെവിക്വിക് ട്യൂബ് കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ട്രെയിൻ നമ്പർ 202608-ൽ യാത്ര ചെയ്തിരുന്ന ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് 3241E അംഗമായ ഡി. ശേഖറിനാണ് ഈ ദുരനുഭവമുണ്ടായത്.
വൈകുന്നേരം മൂന്ന് മണിയോടെയാണ് സ്നാക്സുകൾ വിതരണം ചെയ്തതെന്ന് യാത്രാസംഘത്തിലുണ്ടായിരുന്ന ഡോ. സത്യമൂർത്തി ബാലസുബ്രഹ്മണ്യം വ്യക്തമാക്കി. സംഭവം നടന്ന ഉടൻതന്നെ ടിക്കറ്റ് പരിശോധകന് പരാതി എഴുതി നൽകിയതായും അദ്ദേഹം അറിയിച്ചു. തുടർന്ന്, ദക്ഷിണ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വിഷയം ഐ.ആർ.സി.ടി.സി (IRCTC) സംഘത്തിന്റെയും സൗത്ത് വെസ്റ്റേൺ റെയിൽവേ അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തി.
പരിപ്പുവടയ്ക്കുള്ളിൽ ഫെവിക്വിക് ട്യൂബ് ഉണ്ടെന്നത് അറിയാതെ ഭക്ഷിച്ച ശേഖറിന്റെ വായിലാകെ പശ പറ്റിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഉടൻതന്നെ അദ്ദേഹം അത് തുപ്പിക്കളയുകയായിരുന്നുവെന്ന് സുബ്രഹ്മണ്യം വ്യക്തമാക്കി. ഇതിന് പിന്നാലെ ശേഖർ ഐ.ആർ.സി.ടി.സിക്ക് ഔദ്യോഗികമായി പരാതി നൽകുകയും വിഷയം 'എക്സ്' (ട്വിറ്റർ) വഴി പങ്കുവെക്കുകയും ചെയ്തു.
ശേഖറിന് പകരമായി ഏതെങ്കിലും കുട്ടിക്കാണ് ഈ പരിപ്പുവട ലഭിച്ചിരുന്നതെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമായിരുന്നുവെന്ന് സംഘാംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു.വിഷയത്തിൽ ഐ.ആർ.സി.ടി.സിയും ഇടപെട്ടിട്ടുണ്ട്.

