ഇസ്ലാമാബാദ്: ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ (എസ്.സി.ഒ) സംയുക്ത ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ തിരുത്തുമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കൾക്കൊപ്പമുള്ള ചിത്രത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൂടി ഉൾപ്പെടുത്തിയുള്ള പുതിയ ചിത്രം അദ്ദേഹം പങ്കുവെച്ചു. പത്ത് അംഗരാജ്യങ്ങളുടെ ഭരണത്തലവന്മാർ ഒന്നിച്ചുള്ള ഫോട്ടോയിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഭാഗം ഒഴിവാക്കിയത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഈ പുതിയ നടപടി.
അതേസമയം, ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാ രാഷ്ട്രത്തലവന്മാരും ഉൾപ്പെടുന്ന യഥാർത്ഥ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെതന്നെ പങ്കുവെച്ചിരുന്നു. മോദിക്ക് പുറമെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ ചിത്രവും പാക് പ്രധാനമന്ത്രിയുടെ മുൻ പോസ്റ്റിൽ നിന്ന് നീക്കം ചെയ്തിരുന്നു. പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ചിത്രത്തിലായിരുന്നു മോദിയെയും പെസെഷ്കിയാനെയും ഒഴിവാക്കിയത്. പത്ത് രാജ്യങ്ങളിലെ നേതാക്കൾ ഒപ്പമുണ്ടായിരുന്ന ഒറിജിനൽ ചിത്രത്തിൽ നിന്ന് വെറും ഏഴ് പേരെ മാത്രം ഉൾപ്പെടുത്തിയുള്ള ഭാഗമായിരുന്നു അന്ന് പങ്കുവെച്ചിരുന്നത്. യഥാർത്ഥ ചിത്രവുമായി താരതമ്യം ചെയ്തുള്ള ചർച്ചകൾ ഉയർന്നതോടെ ഈ വെട്ടിമാറ്റൽ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെ, എല്ലാ ഭരണാധികാരികളും അടങ്ങിയ സമ്പൂർണ്ണ ഫോട്ടോ ഷെഹബാസ് ഷെരീഫ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെക്കുകയായിരുന്നു.





