തായ്‌വാനിലെ സർക്കാർ ഏജൻസികളെ ലക്ഷ്യമിട്ട് ഹാക്കർമാർ സ്വയംപ്രവർത്തിക്കുന്ന അത്യാധുനിക എ.ഐ (AI) സംവിധാനം ഉപയോഗിച്ച് സൈബർ ആക്രമണം നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലോകത്ത് ആദ്യമായാണ് ഒരു സർക്കാർ സംവിധാനത്തിന് നേരെ മനുഷ്യ ഇടപെടലില്ലാത്ത പൂർണ്ണ സ്വയംപ്രവർത്തിത സൈബർ ആക്രമണം ഉണ്ടാകുന്നത് എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ആക്രമണം ആദ്യമായി കണ്ടെത്തിയ ഇസ്രായേലി എ.ഐ സ്ഥാപനമായ ‘ഡ്രീം’ (Dream) വ്യക്തമാക്കുന്നത് അനുസരിച്ച്, കഴിഞ്ഞ ജൂലൈയിൽ നാല് ദിവസങ്ങളിലായി 21 സർക്കാർ സംവിധാനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനും, 85 ഉപയോക്തൃ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും, 2,500 ഉദ്യോഗസ്ഥരുടെ രേഖകൾ ചോർത്താനും ഈ എ.ഐ ഏജന്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഹാക്കർമാരാണ് ഇതിന് പിന്നിലെന്ന് വിദഗ്ദ്ധർ സംശയിക്കുന്നുണ്ടെങ്കിലും, ആക്രമണത്തിന്റെ ഉറവിടം സംബന്ധിച്ച് തായ്‌വാനോ 'ഡ്രീം' കമ്പനിയോ സ്ഥിരീകരണം നൽകിയിട്ടില്ല.
വിദേശത്തു നിന്നാണ് ആക്രമണം ഉണ്ടായതെന്നും, പരമ്പരാഗത ഹാക്കിങ് രീതികൾക്കൊപ്പം 'ഓപ്പൺക്ലോ' പോലുള്ള എ.ഐ ഏജന്റുകൾ സംയോജിപ്പിച്ചുള്ള സങ്കര രീതിയാണ് ഹാക്കർമാർ പ്രയോഗിച്ചതെന്നും തായ്‌വാന്റെ ഡിജിറ്റൽ കാര്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സുരക്ഷാ പഴുതുകൾ കണ്ടെത്തൽ, അക്കൗണ്ട് വിവരങ്ങൾ ചോർത്തൽ, അടുത്ത ഘട്ട ആക്രമണങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവ ഏകോപിപ്പിക്കാൻ ഓപ്പൺ സോഴ്സ് എ.ഐ ഏജന്റുകളെയാണ് ഹാക്കർമാർ പ്രയോജനപ്പെടുത്തിയത്. ഫിനാൻഷ്യൽ ടൈംസ് ആണ് ബുധനാഴ്ച ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. സർക്കാരിനെതിരെ പൂർണ്ണമായി ഓട്ടോമേറ്റ് ചെയ്ത രീതിയിൽ പുറത്തുവരുന്ന ആദ്യത്തെ ആക്രമണമാണിതെന്ന് തായ്‌വാൻ നെറ്റ്‌വർക്ക് ഇൻഫർമേഷൻ സെന്റർ ചെയർമാൻ കെന്നി ഹുവാങ് ചൂണ്ടിക്കാട്ടി.
കോഡിങ്ങിനും സുരക്ഷാ വീഴ്ചകൾ കണ്ടെത്തുന്നതിനും ഹാക്കിങ്ങിൽ എ.ഐ ഉപയോഗിക്കുന്നത് സാധാരണമാണെങ്കിലും, ഈ കേസിൽ മനുഷ്യന്റെ മേൽനോട്ടമില്ലാതെ എട്ടോളം എ.ഐ ഏജന്റുകൾ പരസ്പരം ഏകോപിപ്പിച്ച് ഒരു ഹാക്കിങ് ക്യാമ്പയിൻ നേരിട്ട് നയിക്കുകയായിരുന്നു. "കാര്യക്ഷമമായ ഒരു സൈബർ ആക്രമണം നടത്തുന്നതിനുള്ള സാമ്പത്തികച്ചെലവ് കുത്തനെ കുറഞ്ഞെങ്കിലും, അതിനെതിരെയുള്ള പ്രതിരോധ ചെലവുകൾ കുറഞ്ഞിട്ടില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്," എന്ന് 'ഡ്രീം' തങ്ങളുടെ ബ്ലോഗിൽ കുറിച്ചു. തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ഒരു സംഘം മനുഷ്യരെപ്പോലെ തത്സമയം പുതിയ സാങ്കേതിക വിദ്യകൾ കണ്ടെത്താനും സ്വയം പൊരുത്തപ്പെടാനും ഈ സംവിധാനത്തിന് കഴിഞ്ഞുവെന്ന് ഡ്രീമിന്റെ ചീഫ് ബിസിനസ് ആൻഡ് സ്ട്രാറ്റജി ഓഫീസർ അമീർ ബെക്കർ വ്യക്തമാക്കി. തായ്‌വാന്റെ ന്യൂക്ലിയർ സേഫ്റ്റി ഏജൻസി, സർക്കാരിന്റെ ഐ.ടി വെണ്ടർമാർ, ഊർജ്ജ മേഖലയിലെ മറ്റ് ഏഴ് കമ്പനികൾ എന്നിവയ്ക്ക് നേരെയും ഈ ആക്രമണം വ്യാപിച്ചിരുന്നു.





